ദില്ലി: ഇടതു രാഷ്ട്രീയക്കളരിയിൽ നിന്നും കോൺഗ്രസിലേക്ക് ചേക്കേറിയ തീപ്പൊരി നേതാവ് കനയ്യകുമാറിന്റെ (Kanhaiya Kumar) കൂടുമാറ്റം ഇനിയും വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് ഇടത് പ്രവർത്തകർ. പാർട്ടി ഓഫീസിൽ താൻ സ്ഥാപിച്ച എസിയും എടുത്താണ് കനയ്യകുമാർ സി പി ഐ വിട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിലേക്കുള്ള കനയ്യകുമാറിന്റെ മാറ്റത്തെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. ഇപ്പോഴിതാ കനയ്യയുടെ കോൺഗ്രസ് പ്രവേശനത്തെ പരിഹസിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിജെപി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:
‘ചെളിക്കുഴിയിൽ നിന്ന് കരകയറി, അഴുക്കുചാലിൽ വീണു, അങ്ങനെ ആരെങ്കിലും വീണാലും നോക്കി സഹതപിക്കാൻ മാത്രമേ കഴിയൂ..”
കോൺഗ്രസിലേക്കുള്ള കനയ്യകുമാറിന്റെ മാറ്റത്തെ ഫേസ്ബുക്ക് പോസ്റ്റിലൂടെ രാഷ്ട്രീയ നിരീക്ഷകനായ അഡ്വ ജയശങ്കറും രൂക്ഷമായി തന്നെ പരിഹസിച്ചു.
അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“മാർക്സിസത്തിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല, കമ്യൂണിസ്റ്റ് പാർട്ടിയോട് പിണക്കവുമില്ല. നോക്കൂ, ഞാൻ ചുവന്ന ഷർട്ട് ധരിച്ചാണ് എഐസിസി ആസ്ഥാനത്ത് മെമ്പർഷിപ്പെടുക്കാൻ പോയതു പോലും. ഇന്നത്തെ നിലയ്ക്ക് സാമ്രാജ്യത്വത്തെയും ഫാസിസത്തെയും ചെറുക്കാൻ കോൺഗ്രസിനേ കഴിയൂ. അമേതിയിൽ തോറ്റ രാഹുൽഗാന്ധിയും ബെഗുസരായിൽ തോറ്റ ഞാനും ചേർന്നാൽ അജയ്യ ശക്തിയാകും. അതോടെ ബിജെപിയുടെ കട പൂട്ടും”
എന്നാൽ 2019 ലോകസഭാ തെരഞ്ഞെടുപ്പിൽ ബെഗുസരായി മണ്ഡലത്തിൽ നിന്ന് മത്സരിച്ച കനയ്യ ബിജെപി നേതാവിനോട് നാലര ലക്ഷം വോട്ടിന് തോറ്റിരുന്നു. തെരഞ്ഞെടുപ്പ് പരാജയത്തിലും ക്രൗഡ് ഫണ്ടിങ്ങിലൂടെ വലിയ തുക സമ്പാദിച്ചിരുന്നു. എന്നാൽ പണം പാർട്ടി ഫണ്ടിലേക്ക് കൊടുക്കാതിരുന്നതാണ് ദേശീയ നേതൃത്വത്തിന് കനയ്യ അനഭിമിതനായത്. സിപിഐ സംസ്ഥാന ഓഫീസ് സെക്രട്ടറിയെ കനയ്യയുടെ അനുയായികൾ മർദിച്ചതിനെ ചൊല്ലി ദേശീയ നേതൃത്വം പരസ്യശാസനയും നൽകിയിരുന്നു. അതേസമയം സിപിഐ ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കനയ്യകുമാർ കഴിഞ്ഞ ദിവസമാണ് എഐസിസി ആസ്ഥാനത്ത് എത്തി പാർട്ടി അംഗത്വം സ്വീകരിച്ചത്.

