മുംബൈ: കൈക്കൂലി കേസിൽ ഗെയിൽ മാർക്കറ്റിംഗ് വിഭാഗം ഡയറക്ടറും മലയാളിയുമായ ഇഎസ് രംഗനാഥനെ (E S Ranganathan) സിബിഐ (CBI) അറസ്റ്റ് ചെയ്‌തു. ഗെയിലിന്റെ പെട്രോ- കെമിക്കൽ ഉത്പന്നങ്ങൾക്ക് വില കുറച്ച് നൽകി വില്പന നടത്തുന്നതിന് ഇടനിലക്കാരായ ദില്ലി സ്വദേശികളിൽ നിന്ന് നാൽപത് ലക്ഷം കൈക്കൂലി രംഗനാഥൻ വാങ്ങിയെന്നാണ് കേസ്.
രംഗനാഥൻ അടക്കം ആറ് പേരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. ഇയാളുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പണവും ആഭരണങ്ങളും കണ്ടെത്തിയെന്ന് സിബിഐ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് ദില്ലിയടക്കം നാല് ഇടങ്ങളിൽ സിബിഐ നേരത്തെ പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിൽ 84 ലക്ഷം രൂപ കണ്ടെത്തി. രംഗനാഥന്റെ നോയിഡിയിലെ വീട്ടിൽ നടന്ന പരിശോധനയിൽ 1.24 കോടി രൂപയും 1.3 കോടി രൂപ വരുന്ന ആഭരണങ്ങളും സിബിഐ പിടികൂടി.