ദില്ലി: അയോദ്ധ്യ വിധിയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകി. ജയ്ഷെ മുഹമ്മദ് ഭീകരർ പത്ത് ദിവസത്തിനകം ദില്ലി, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മിലിട്ടറി ഇന്റലിജൻസ്, റോ, ഐബി മൂന്നു രഹസ്യാന്വേഷണ ഏജൻസികളും ഇതു സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നാണു സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ അയോധ്യ വിധി ഏത് സമയത്തും വരുമെന്ന സാഹചര്യമായതിനാല്‍ ഭീകരര്‍ തമ്മിലുള്ള ആശയവിനിമയം വര്‍ധിച്ചതായി റിപ്പേര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ‘ഡാര്‍ക്ക് വെബ്’ എന്‍ക്രിപ്റ്റഡ് ചാനലിലൂടെയാണ് ഇവരുടെ ആശയവിനിമയങ്ങള്‍ എന്നാണ് വിവരം.
റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷ ഏജന്‍സികള്‍ ഭീകരാക്രമണ സാധ്യതയുള്ള സ്ഥലങ്ങള്‍ വിലയിരുത്തി സുരക്ഷ നടപടികള്‍ ക്രമീകരിച്ചു. ഇന്നലെ അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയില്‍ സുരക്ഷ വിലയിരുത്തിയിരുന്നു. ഓരോ സംസ്ഥാനത്തിന്റെയും മുഖ്യമന്ത്രിമാരുമായി വിളിച്ച് വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തിട്ടുണ്ട്.

