ടെൽ അവീവ്: സംസ്ഥാന സർക്കാർ ഇസ്രായേലിലേക്ക് കൊണ്ടു പോയ കർഷക സംഘത്തിൽ നിന്ന് കാണാതായ കണ്ണൂർ ഇരിട്ടി സ്വദേശി ബിജു കുര്യൻ നാളെ കേരളത്തിൽ തിരിച്ചെത്തും എന്നാണ് ലഭിച്ച വിവരം. ബിജു കുര്യൻ ഇസ്രായേലിൽ നിന്നും നിയമവിരുദ്ധമായി മുങ്ങിയത് തീർത്ഥാടനത്തിനെന്നാണ് ഉയരുന്ന അവകാശവാദം. ടെൽ അവീവിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെർസ്ലിയ നഗരത്തിൽ നിന്നാണ് ഇയാളെ കാണാതായത്. അവിടെനിന്നും ഇയാൾ ആദ്യം പോയത് ജറുസലേം സന്ദർശിക്കാനായിരുന്നു. അതിന് ശേഷം ഇയാൾ പോയത് ബെത്‌ലഹേമിലേക്കാണ്. ഒരു ദിവസം അവിടെ ചെലവഴിച്ച ശേഷം കർഷക സംഘത്തിൽ തിരികെ ചേരാനും സംസ്ഥാനത്തേക്ക് മടങ്ങാനും അദ്ദേഹത്തിന് പദ്ധതിയുണ്ടായിരുന്നു. കൃത്യമായ പദ്ധതി ഉണ്ടാക്കിയായിരുന്നു ഇയാൾ കർഷകരുടെ കൂടെ ഇസ്രായേലിലേക്ക് വന്നത്. നേരത്തെ വീസ റദ്ദാക്കി ബിജു കുര്യനെ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു. ഇതോടെ കേന്ദ്രം നിലപാട് കർശനമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ബിജു കുര്യനെ നാട്ടിലെത്തിക്കുന്നത്.
ഇസ്രായേലിൽ പോയ സംഘം ഫെബ്രുവരി 16ന് രാത്രി ഭക്ഷണം കഴിക്കാനായി അടുത്തുള്ള ഹോട്ടലിൽ പോകുന്നതിനിടയിലാണ് ബിജു കുര്യനെ കാണാതായത്. അതേസമയം ഇസ്രായേലിൽ ലഭിക്കുന്ന ഭാരിച്ച ശമ്പളം മോഹിച്ചാണ് ഇയാൾ മുങ്ങിയത്. താൻ സുരക്ഷിതനാണ് അന്വേഷിക്കേണ്ട എന്ന സന്ദേശമാണ് കർഷകർ വീട്ടുകാർക്ക് നൽകിയതും. ബിജു കുര്യന്റെ വിഷയത്തിൽ ഇസ്രായേലിലെ മലയാളികൾക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസി രംഗത്തെത്തിയിരുന്നു. ബിജു കുര്യനെ സഹായിക്കുന്നവരുണ്ടെങ്കിൽ അവസാനിപ്പിക്കണമെന്ന് എംബസി മുന്നറിയിപ്പ് നൽകിയിരുന്നു. കേന്ദ്രത്തിന്റെ ഈ ഇടപെടലാണ് ഇപ്പോൾ ഫലം കാണുന്നത്.