കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ തമ്മിൽ ഏറ്റുമുട്ടൽ. ഒരു ചീറ്റയ്ക്ക് പരിക്ക്. പരിക്കേറ്റ ചീറ്റ അഗ്‌നി ചികിൽസയിലാണെന്നും നിലവിൽ ആരോഗ്യവാനാണെന്നും ഡിവിഷണൽ ഫോറസ്‌റ്റ് ഓഫീസർ പികെ വർമ വ്യക്തമാക്കി. നമീബിയയിൽ നിന്ന് എത്തിച്ച ചീറ്റകളായ ഗൗരവും ശൗര്യയുമാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന ചീറ്റകളായ അഗ്നിയും വായുവുമായി ഏറ്റുമുട്ടിയത്. ആക്രമണം അവസാനിപ്പിക്കാൻ ഉദ്യോഗസ്ഥർ സൈറൺ മുഴക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തിരുന്നുവെന്നും ഇതിന് ശേഷമാണ് ആക്രമണത്തിൽ അയവ് ഉണ്ടായതെന്നും പികെ വർമ പറഞ്ഞു.
തുടർന്ന് ചീറ്റകളെ മയക്കിയ ശേഷമാണ് ഡോക്ടർമാർ പരിശോധിച്ചത്. നിലവായിൽ ചീറ്റകൾക്ക് കുഴപ്പമൊന്നുമില്ലന്നും നല്ല ആരോഗ്യവാനാണെന്നും, ഇത്തരം ഏറ്റുമുട്ടലുകൾ ഒരു സാധാരണ സംഭവമാണെന്നും ഡോക്ടർ വ്യക്തമാക്കി. 2022 സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിലാണ് നമീബിയയിൽ നിന്ന് കൊണ്ടുവന്ന അഞ്ച് പെൺ ചീറ്റകളെയും മൂന്ന് ആൺ ചീറ്റകളെയും കുനോയിൽ തുറന്നുവിട്ടത്.

