തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ നിരക്ക് ആശങ്കാജനകമായി വർധിക്കുന്നുവെന്ന് സ്ഥിരീകരിച്ച് ഡി.ജി.പി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ പഠന റിപ്പോർട്ട്. ആത്മഹത്യ ചെയ്യുന്നതിൽ കൂടുതലും പെൺകുട്ടികളാണ്. ലൈംഗിക അതിക്രമവും പ്രണയനൈരാശ്യവും ആത്മഹത്യകൾക്ക് കൂടുതലായി കാരണമാകുന്നുവെന്നും കണ്ടെത്തൽ.
കുട്ടികളിലെ ആത്മഹത്യാ നിരക്കും കാരണങ്ങളും കണ്ടെത്താൻ നിയോഗിച്ച ഡിജിപി ആർ ശ്രീലേഖ അധ്യക്ഷയായ സമിതിയുടെ റിപ്പോർട്ടിലാണ് കണക്കുകൾ ആശങ്കയുണ്ടാക്കുന്നുവെന്ന് വ്യക്തമാക്കുന്നത്.ലോക്ഡൗണിന് രണ്ട് മാസം മുൻപ് മുതൽ ജൂലൈ വരെയുള്ള കണക്കുകളാണ് സമിതി പരിശോധിച്ചത്.
ഈ കാലയളവിൽ 158 കുട്ടികൾ ആത്മഹത്യ ചെയ്തതിൽ 90 പേരും പെൺകുട്ടികളാണ്. മുൻവർഷങ്ങളെ അപേക്ഷിച്ച് കൗമാരക്കാർക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിക്കുന്നതായാണ് റിപ്പോർട്ടിലെ ഗൗരവമേറിയ കണ്ടെത്തൽ. പതിനഞ്ച് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികളാണ് ആത്മഹത്യ ചെയ്തതിൽ 148 പേരും. ഇതിൽ തന്നെ 71 പേരും പെൺകുട്ടികളാണ്.