കോയമ്പത്തൂർ: സംഗമേശ്വർ ക്ഷേത്രത്തിന് സമീപമുണ്ടായ സ്‌ഫോടനകേസിൽ തമിഴ്‌നാട്ടിൽ വ്യാപക റെയ്ഡുമായി എൻഐഎ. 45 ലധികം ഇടത്താണ് ഒരേ സമയം റെയ്ഡ് നടക്കുന്നത്.കോയമ്പത്തൂരിൽ മാത്രം 20 ഇടങ്ങളിൽ റെയ്ഡ് നടക്കുന്നുണ്ട്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എൻഐഎ നടത്തുന്ന ഏറ്റവും വലിയ റെയ്ഡാണ് ഇത്.
സ്‌ഫോടനത്തിന് കാർ നൽകിയ ചെന്നൈയിലെ സെക്കന്റ് ഹാൻഡ് കാർ ഡീലർ നിജാമുദ്ദീനെ എൻഐഎ കസ്റ്റഡിയിൽ എടുത്തുവെന്നാണ് ലഭിക്കുന്ന വിവരം. എൻഐഎ ചെന്നൈ, കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
കോയമ്പത്തൂർ ഫോർട്ട് മേട്, ഉക്കടം, പൊൻവിഴ നഗർ, രത്‌നപുരി എന്നിവിടങ്ങളിലാണ് പരിശോധന. സ്‌ഫോടനത്തിന് പിന്തുണ നൽകുകയും വഴിവിട്ട സഹായം നൽകുകയും ചെയ്തവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധന. നിരോധിത തീവ്രവാദ സംഘടനയിലെ ആളുകളാണ് ഇവരിൽ പലരും.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറുപേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഒക്ടോബർ 23 ന് ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിന്റെ കൂട്ടാളികളാണ് പിടിയിലായവർ.