മുംബൈ:, ഭാര്യയുടെ വസ്ത്രധാരണം ശരിയല്ല, ഭാര്യയ്ക്ക് നല്ലരീതിയില്‍ പാചകംചെയ്യാനറിയില്ല തുടങ്ങിയ പരാമര്‍ശങ്ങള്‍ ഗുരുതരമായ പീഡനമായോ ഉപദ്രവമായോ കണക്കാക്കാന്‍ കഴിയില്ലെന്ന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും കുടുംബത്തിനും എതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ബോംബെ ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
2022ല്‍ വിവാഹിതയായ യുവതിയാണ് ഭര്‍ത്താവിനും കുടുംബത്തിനും എതിരെ പരാതി നല്‍കിയിരുന്നത്. യുവതിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് ഒന്നരമാസം കഴിഞ്ഞിട്ടും തന്നോട് ശരിയായരീതിയില്‍ പെരുമാറിയില്ലെന്നും ഭര്‍ത്താവിന്റെ മാനസിക-ശാരീരികപ്രശ്നങ്ങള്‍ അദ്ദേഹത്തിന്റെ കുടുംബം മറച്ചുവെച്ചെന്നും തന്റെ വസ്ത്രധാരണം, പാചകം എന്നിവയെക്കുറിച്ച് ഭര്‍ത്താവും കുടുംബാംഗങ്ങളും പരാമര്‍ശങ്ങൾ നടത്തിയെന്നുമാണ് യുവതി പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
“ദമ്പതിമാര്‍ തമ്മിലുള്ള ബന്ധം വഷളാകുമ്പോള്‍ പലതും അതിശയോക്തി കലര്‍ത്തി പറയുന്നതായി തോന്നുന്നു. കുറ്റകൃത്യത്തിന്റെ പരിധിയില്‍വരാത്ത ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച്, ഭര്‍ത്താവിനും കുടുംബത്തിനും വിചാരണ നേരിടേണ്ടിവരുമ്പോള്‍ അത് നിയമത്തിന്റെ ദുരുപയോഗമായിരിക്കും.”- കോടതി വ്യക്തമാക്കി.
ഭര്‍ത്താവിന്റെ മാനസിക-ശാരീരികപ്രശ്നങ്ങളെക്കുറിച്ച് വിവാഹത്തിന് മുമ്പ് മറച്ചുവെച്ചെന്ന പരാതിക്കാരിയുടെ വാദങ്ങളും കോടതി തള്ളി. വിവാഹത്തിന് മുന്‍പ് ദമ്പതിമാര്‍ നടത്തിയ ചാറ്റുകളില്‍ താന്‍ കഴിക്കുന്ന മരുന്നുകളെക്കുറിച്ച് ഭര്‍ത്താവ് വ്യക്തമായി വിശദീകരിച്ചിരുന്നു. അതിനാല്‍ അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് ഭാര്യയ്ക്ക് വിവാഹത്തിന് മുന്‍പേ അറിയാമായിരുന്നുവെന്നും കോടതി പറഞ്ഞു.

