കാസർഗോഡ് : സ്‌കൂളില്‍ ഹെഡ്‌മാസ്റ്ററുടെ അടിയേറ്റ് വിദ്യാർത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്.
സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അശോകന്‍ കുട്ടിയെ മര്‍ദിച്ചെന്നാണ് പരാതി. ഇക്കഴിഞ്ഞ ദിവസമാണ് സംഭവം. അസംബ്ലിക്കിടെ കുട്ടി കാല്‍കൊണ്ട് ചരല്‍ നീക്കിയതാണ് അദ്ധ്യാപകനെ പ്രകോപിപ്പിച്ചതെന്നാണ് വിവരം.
അസംബ്ലി കഴിഞ്ഞതിന് തൊട്ടുപിന്നാലെ മര്‍ദിച്ചുവെന്നാണ് അഭിനവ് പറയുന്നത്. എന്നാല്‍ അഭിനവ് ഒതുങ്ങിനില്‍ക്കാത്തതിനെ തുടര്‍ന്നാണ് മര്‍ദിക്കേണ്ടിവന്നത് എന്നാണ് അദ്ധ്യാപകന്റെ വാദം. അഭിനവിന്റെ മാതാപിതാക്കള്‍ പോലീസിലും ബാലാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്. അഭിനവ് ചികിത്സയിലാണ്. അധികൃതർ ഒത്തുതീർപ്പിന് ശ്രമിച്ചെന്നും ഒരു ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നതായും കുട്ടിയുടെ മാതാപിതാക്കൾ പറയുന്നു

