കോഴിക്കോട് : യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പുകൾക്കെല്ലാം സ്റ്റേ ബാധകമാണ്. കഴിഞ്ഞ മാസം 28ന് ആരംഭിച്ച വോട്ടെടുപ്പ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് നിർത്തിവച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച വീണ്ടും ആരംഭിച്ച് ഓഗസ്റ്റ് 11ന് വോട്ടെടുപ്പ് അവസാനിപ്പിക്കുന്ന തരത്തിലാണ് ക്രമീകരിച്ച് വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ എത്തി നിൽക്കെയാണ് സ്റ്റേ നടപടിയുണ്ടായിരിക്കുന്നത്.
കോഴിക്കോട് കിണാശേരി സ്വദേശി ഷഹബാസിന്റെ ഹർജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടനാ പ്രകാരമല്ല എന്നതായിരുന്നു പരാതി . അടുത്തമാസം അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും. എ ഗ്രൂപ്പിലെ രാഹുൽ മാങ്കൂട്ടത്തിലും ഐ ഗ്രൂപ്പിലെ അബിൻ വർക്കിയുമാണ് മത്സരിക്കുന്നത് . ‘വിത്ത് ഐവൈസി’ എന്ന മൊബൈൽ ആപ്പിലൂടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആപ് ഡൗൺലോഡ് ചെയ്തതിനു ശേഷം 50 രൂപയടച്ച് അംഗത്വമെടുക്കണം.
തുടർന്ന് വോട്ട് ചെയ്യാനുള്ള ക്രമീകരണമാണുള്ളത്. സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളെ ഒരുമിച്ച് തെരഞ്ഞെടുക്കുന്ന രീതിയിലായിരുന്നു തെരെഞ്ഞെടുപ്പ്.