കൊൽക്കത്ത : കാണാനില്ലെന്ന് പരാതിയുമായി മകൻ രംഗത്തെത്തിയതിനു പിന്നാലെ, തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിലൊരാളായ മുകുൾ റോയി ദില്ലിയിൽ എത്തിയതായി സ്ഥിരീകരണം. ഇന്നലെ വൈകുന്നേരത്തോടെ മുകുൾ റോയിയെ ദില്ലി വിമാനത്താവളത്തിൽ കണ്ടതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ മുകുൾ റോയി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കു വരുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
എന്തിനാണ് ദില്ലി സന്ദർശനം എന്ന് റിപ്പോർട്ടർ ചോദിക്കുമ്പോൾ വരാൻ പാടില്ലേ’ എന്നായിരുന്നു മുകുൾ റോയിയുടെ പ്രതികരണം. ഇവിടെ ചില ജോലികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ ഇൻഡിഗോ വിമാനത്തിൽ ദില്ലിയിലേക്ക് പോയ മുകുൾ റോയിയെ പറ്റി ഒരു വിവരവുമില്ലെന്ന് മകൻ സുഭർഗ്ഷു റോയി പരാതി നൽകിയിരുന്നു. വിമാനത്താവള പൊലീസിനാണ് പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചെന്ന വാർത്ത പൊലീസ് നിഷേധിച്ചിരുന്നു.
മുൻ റെയിൽവേ മന്ത്രിയായിരുന്ന മുകുൾ റോയി കഴിഞ്ഞ ഒന്നര വർഷമായി സജീവ രാഷ്ട്രീയത്തിലില്ല. തൃണമൂലിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിക്ക് പാർട്ടിയിൽ ലഭിക്കുന്ന അമിത പരിഗണനയിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നത്. എന്നാൽ 2017ൽ ബിജെപി വിട്ട മുകുൾ റോയി 2021ൽ തൃണമൂലിൽ തിരിച്ചെത്തി.