ഇംഫാല്‍: മണിപ്പൂരിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനാൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടി. ഈ മാസം 25 വരെയാണ് എല്ലാതരത്തിലുമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയത്. വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം നീട്ടിയതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. അവശ്യ സേവനങ്ങൾക്ക് നിയന്ത്രിതമായ രീതിയിലെങ്കിലും ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന് മണിപ്പൂർ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് ജൂലൈ ഒന്നു വരെ നീട്ടിവെച്ചു. മണിപ്പൂർ വിഷയത്തിൽ പ്രധാനമന്ത്രിയെ കണ്ട് നിവേദനം നൽകാനായി ദില്ലിയിലെത്തിയ 10 പ്രതിപക്ഷ പാർട്ടി നേതാക്കൾ ഏഴാം ദിവസവും ദില്ലിയിൽ തന്നെ തുടരുകയാണ്. ഇന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയുമായി നേതാക്കൾ കൂടിക്കാഴ്ച നടത്തും.

