കാസർഗോഡ് : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിൽ രാഹുൽ ഗാന്ധി വന്നപ്പോൾ സ്വന്തം കൊടി പോലും ഉയർത്താനുള്ള ധൈര്യം അവർക്കില്ല. എന്ത് കൊണ്ടാണ് ലീഗിന്റെ കൊടി ഉയർത്താൻ ഇത്ര ഭയം എന്നും സ്മൃതി ഇറാനി ചോദിച്ചു. കാസർഗോഡ് കാഞ്ഞങ്ങാട് എൻഡിഎ സ്ഥാനാർത്ഥി എംഎൽ അശ്വനിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സംസാരിക്കവെയാണ് സ്മൃതി ഇറാനിയുടെ വിമർശനം.
ഇൻഡി സഖ്യത്തിന്റെ അവസ്ഥ ഇന്ന് വയനാട്ടിൽ കണ്ടു. ഇൻഡി സഖ്യം രാജ്യത്തെ കൊള്ളയടിക്കാൻ പദ്ധതിയിടുകയാണ്. കരുവന്നൂരും തെന്നലയും എആർ നഗറും ബത്തേരി സഹകരണ ബാങ്കും ഇൻഡി സഖ്യം കൊള്ളയടിച്ചവയാണ്. വയനാട്ടിൽ സഹകരണബാങ്ക് കൊള്ളയടിച്ച കോൺഗ്രസ് നേതാവ് ജയിലിലാണ്. ഇതാണ് ഗാന്ധി കുടുംബത്തിന്റെ പരിപാടിയെന്നും സ്മൃതി ഇറാനി തുറന്നടിച്ചു.