കഴിഞ്ഞ ദിവസമാണ് സോണിയ ഗാന്ധിയെ ഭാരതമാതാവാക്കികൊണ്ട് കോൺഗ്രസിന്റെ ഹോർഡിംഗുകൾ തെലങ്കാനയിൽ പ്രത്യക്ഷപ്പെട്ടത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ തുക്കുഗുഡ മേഖലയിൽ സോണിയ ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മറ്റ് പാർട്ടി നേതാക്കൾ എന്നിവരുടെ ഹോർഡിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ ഹോർഡിംഗുകളിലൊന്നിലാണ് സോണിയ ഗാന്ധിയെ ഭാരതമാതാവാക്കി കോൺഗ്രസ്സ് ചിത്രീകരിച്ചിരിക്കുന്നത്. സോണിയാ ഗാന്ധിയുടെ തലയിൽ കിരീടവും കയ്യിൽ കോൺഗ്രസ് പതാകയും വെച്ചിട്ടുമുണ്ട്. അതേസമയം, ഇതിനെതിരെ ശക്തമായ എതിർപ്പുമായി ജനങ്ങൾ തന്നെ രംഗത്തെത്തിയിരുന്നു. ഭാരതമാതാവിനെ വികലമായി ചിത്രീകരിച്ച കോൺഗ്രസിനെതിരെ നടപടിയെടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പിന്നാലെ, ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി.
കോൺഗ്രസുകാരുടെ ഭാഗത്ത് നിന്നുണ്ടായ നീക്കം അങ്ങേയറ്റം ലജ്ജാകരമാണ്. ഭാരത മാതാവിനെ അപമാനിക്കുന്നത് കോൺഗ്രസിന്റെ ശീലമാണെന്നും ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല തുറന്നടിച്ചു. കൂടാതെ, ഭാരത് മാതാ കീ ജയ് എന്ന് പറയുന്നത് അച്ചടക്കത്തിന് എതിരാണെന്നാണ് ആരാധനാ മിശ്രയെ പോലെയുള്ള കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഭാരത് മാതാ കീ ജയ് എന്നല്ല സോണിയ മാതാ കീ ജയ് എന്ന് പല കോൺഗ്രസ് നേതാക്കളും പറഞ്ഞിട്ടുണ്ട്. സോണിയാ ഗാന്ധിയെ ഭാരത് മാതാവിനോട് ഉപമിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം അങ്ങേയറ്റം ലജ്ജാകരമാണ്. രാജ്യത്തെക്കാളും ജനങ്ങളെക്കാളും അവർക്ക് വലുത് എന്താണെന്ന് ഇതിലൂടെ തെളിയിക്കുകയാണെന്നും ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു.
അതേസമയം, തെലങ്കാനയിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചിരുന്നു. ഇതിന്റെ യോഗത്തിന് പിന്നാലെയാണ് സോണിയാ ഗാന്ധിയെ ഭാരത മാതാവായി ചിത്രീകരിക്കുന്ന പോസ്റ്ററുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടത്. സോണിയയെ ഭാരത മാതാവായും മറ്റ് കോൺഗ്രസ് നേതാക്കൾ അവരുടെ ചുറ്റിലുമായി നിൽക്കുന്ന തരത്തിലുമുള്ള കട്ടൗട്ടുകളാണ് പലയിടത്തുമായി ചിത്രീകരിച്ചിരിക്കുന്നത്.