പൂനെ : പാലക്കാട് മീനാക്ഷിപുരത്ത് സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി 600 ഗ്രാം സ്വർണവും പണവും മൊബൈൽ ഫോണും കവർന്ന കേസിൽ അർജുൻ ആയങ്കി പിടിയിൽ. മീനാക്ഷിപുരം സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പൂനെയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ നേരത്തെ 11 സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകരെ പോലീസ് പിടികൂടിയിരുന്നു. ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ അർജുൻ ആയങ്കിയാണെന്നാണ് പോലീസ് പറയുന്നത്. തൃശൂർ പുതുക്കാട് സ്വദേശി റാഫേലാണ് പരാതിക്കാരൻ.
ഇക്കഴിഞ്ഞ മാർച്ച് 26നു പുലർച്ചെ അഞ്ചരയോടെ പാലക്കാട് മീനാക്ഷിപുരം സൂര്യപാറയിലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. തമിഴ്നാട് മധുക്കരയിലെ ജ്വല്ലറിയിൽ പ്രദർശിപ്പിക്കാനായി സ്വർണം കൊണ്ടുപോയി തിരികെ സ്വകാര്യ ബസിൽ മടങ്ങുകയായിരുന്നു പരാതിക്കാരനെ കാറിലെത്തിയ സംഘം ബസിനു കുറുകെ വാഹനം നിർത്തി, പിടിച്ചിറക്കി കൊണ്ട് പോകുകയും തമിഴ്നാട് ഭാഗത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്കു കൊണ്ടുപോയി, മർദ്ദിച്ചശേഷം 600 ഗ്രാം സ്വർണവും പണവും മൊബൈൽ ഫോണും കവർന്നെന്നുമാണ് പരാതി.