ചാനൽ ചർച്ചയിലെ വിവാദ പരാമര്‍ശത്തില്‍ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി സി ജോര്‍ജിനെ റിമാൻഡു ചെയ്തു. അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നിരാകരിച്ച കോടതി, മാർച്ച് 10 വരെയാണ് റിമാൻഡുചെയ്തിരിക്കുന്നത്. നേരത്തേ, തിങ്കളാഴ്ച വൈകുന്നേരം ആറുമണിവരെ ജോർജിനെ ഈരാറ്റുപേട്ട കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു.
രണ്ടുദിവസത്തെ കസ്റ്റഡിയായിരുന്നു പോലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ നാലുമണിക്കൂര്‍ മാത്രമേ കസ്റ്റഡി അനുവദിച്ചിട്ടുള്ളൂ. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന്റെയോ തെളിവെടുപ്പിന്റെയോ ആവശ്യമില്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ഇന്ന് രാവിലെ 11 മണിയോടെയാണ് ഈരാറ്റുപേട്ട കോടതിയില്‍ ഹാജരായത്. ചാനല്‍ ചര്‍ച്ചയില്‍ മതവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ഈരാറ്റുപേട്ട പോലീസ് പി.സി. ജോര്‍ജിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പി സി ജോർജിനെ പാലാ സബ് ജയിലിലേക്ക് മാറ്റുമെന്നാണ് വിവരം

