തിരുവനന്തപുരം : ജോലി ഒഴിവാക്കി ഓണം ആഘോഷിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിലെ ശുചീകരണ തൊഴിലാളികൾ അതിരുവിട്ട പ്രതിഷേധം. ചാല സർക്കിളിലെ ഒരു വിഭാഗം തൊഴിലാളികളാണ് ഇത്തരത്തിലോരു അതിരുവിട്ട പ്രവൃർത്തി ചെയ്തിരിക്കുന്നത്.
കഴിക്കാനായി തയാറാക്കിയ ഓണസദ്യ മാലിന്യം ശേഖരിക്കുന്ന എയറോബിക് ബിന്നിലേക്കാണ് എറിഞ്ഞത്. സംഭവത്തിനെതിരെ വിമർശനവുമായി നിരവധി പേർ രംഗത്ത് എത്തി. ഇന്നലെ ആയിരുന്നു തിരുവനന്തപുരം കോർപ്പറേഷനിലെ സർക്കിൾ ഓഫീസുകളിൽ ഓണാഘോഷം. ആഘോഷ ദിവസം ഓഫീസ് പ്രവർത്തനം നിന്നു പോകരുതെന്ന് സെക്രട്ടറി മുമ്പ് തന്നെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ തൊഴിലാളികൾ രാവിലെ ആഘോഷം തുടങ്ങാൻ ശ്രമിച്ചപ്പോൾ ജോലി കഴിഞ്ഞ് മതി എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ നിർദ്ദേശം നൽകി. ഇതിൽ പ്രകോപിതരായ ജീവനക്കാർ ഭക്ഷണം നശിപ്പിക്കുകയായിരുന്നു.
സിഐടിയു നേതൃത്വത്തിലെ ഒരു വിഭാഗം ജീവനക്കാരാണ് ഭക്ഷണം നശിപ്പിച്ചത്. മുപ്പത് പേർക്ക് കഴിക്കാവാനുള്ള ഭക്ഷണമാണ് ആഘോഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയിരുന്നത്. ഓണാഘോഷം തടയ്യാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നാണ് യൂണിയന്റെ ന്യായീകരണം.