തിരുവനന്തപുരം: ആറ്റിങ്ങലില്‍ ലക്ഷങ്ങളുടെ കള്ളനോട്ടുമായി 4 പേർ പിടിയിലായി. ഇവരുടെ സംഘത്തില്‍പ്പെട്ട ഒരാളെ കോഴിക്കോട് നിന്ന് പൊലീസ് പിടികൂടി.ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്. 2000, 200, 500 രൂപയുടെ കള്ളനോട്ടുകളാണ് ഇത്. നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.സംഭവത്തിലെ മുഖ്യപ്രതി ഫറോക്ക് സ്വദേശിയായ ഷമീര്‍ ആണെന്ന് പൊലീസ് പറഞ്ഞു.
ഷമീറിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 12 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഷമീർ അച്ചടിച്ച നോട്ടുകൾ കോഴിക്കോട് നിന്ന് ആറ്റിങ്ങലിൽ വിതരണത്തിന് കൊണ്ടുവന്നതാണെന്ന് പൊലീസ് അറിയിച്ചു.സംഘാംഗങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ഫറോക്കിൽ നിന്ന് 2,40,000 രൂപയുടെ കള്ളനോട്ട് പിടികൂടിയത്. കള്ളനോട്ട് കൈവശം വച്ച ഫറോക്ക് സ്വദേശിയായ റഷീദിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

