ദില്ലി: കോവിഡ് കേസുകൾ വീണ്ടും വർധിച്ച സാഹചര്യത്തിൽ കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിന് പുറമേ ദില്ലി, ഹരിയാന, മഹാരാഷ്ട്ര, മിസോറാം എന്നി സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ കത്തയച്ചത്. കഴിഞ്ഞാഴ്ച കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് നടപടി.
കേരളത്തില്‍ ഇന്ന് 16614 സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 353 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 291 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. ബുധനാഴ്ച ഇത് 361 ആയിരുന്നു. ഈ സാഹചര്യത്തിൽ ജാഗ്രത തുടരാനും ആവശ്യമെങ്കില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചാണ് സംസ്ഥാനങ്ങള്‍ക്ക് രാജേഷ് ഭൂഷണ്‍ കത്തയച്ചത്.
മാത്രമല്ല ഞായറാഴ്ച മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും കരുതല്‍ ഡോസ് നല്‍കാന്‍ അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കേന്ദ്രആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. നാളെ നടക്കുന്ന യോഗത്തില്‍ സംസ്ഥാന ആരോഗ്യസെക്രട്ടറിമാരും മറ്റു ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്.