ദില്ലി: ഇന്ന് നടക്കാൻ പോകുന്ന ആഗോള കൊറോണ വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയെ യുഎസ് പ്രസിഡന്റ ജോ ബൈഡൻ ക്ഷണിച്ചിരുന്നു. 2021 ൽ നടന്ന ആദ്യ ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുത്തിരുന്നു. കൊറോണ വ്യാപനം കാരണം തുടരുന്ന വെല്ലുവിളികൾ, ആഗോള ആരോഗ്യ സുരക്ഷ എന്നീ വഷയങ്ങളാണ് ഉച്ചകോടിയിൽ ചർച്ചയാകുന്നത്.
ഉച്ചകോടിയുടെ ഉദ്ഘാടന സെഷനിൽ ‘ മഹാമാരിയുടെ ബുദ്ധിമുട്ടുകൾ തടയുകയും തയ്യാറെടുപ്പിന് മുൻഗണന നൽകുകയും ചെയ്യുക’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി തന്റെ പരാമർശങ്ങൾ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.
സുരക്ഷിതവും ചിലവ് കുറഞ്ഞതുമായ വാക്സിനുകൾ, മരുന്നുകൾ, പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമുള്ള ചെലവ് കുറഞ്ഞ തദ്ദേശീയ സാങ്കേതിക വിദ്യകളുടെ വികസനം, ജനിതക നിരീക്ഷണം, ആരോഗ്യ പ്രവർത്തകരുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവയിലൂടെ പകർച്ചവ്യാധിയെ ചെറുക്കാനുള്ള ആഗോള ശ്രമങ്ങളിൽ ഇന്ത്യ ഒരു പ്രധാന പങ്ക് വഹിക്കുന്ന സാഹചര്യത്തിൽ ഉച്ചകോടിയിൽ ഇന്ത്യയുടെ സാന്നിദ്ധ്യം വളരെ പ്രാധാന്യമർഹിക്കുന്നതാണ്.

