തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്ററിന് നേരെ പടക്കമെറിഞ്ഞു. എകെജി സെന്ററിന്റെ പ്രധാന ഗേറ്റിന് മുന്നിലേക്കാണ് പടക്കം പോലുള്ള സ്‌ഫോടക വസ്തു എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് അജ്‍ഞാതരാണ് ഗേറ്റിന് മുന്നിലേക്ക് പടക്കമെറിഞ്ഞത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് സിപിഎം അംഗങ്ങളായ എ. വിജയരാഘവന്, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവര്‍ സ്ഥലത്തെത്തി. ഇതിന് പിന്നില്‍ കോണ്‍ഗ്രസുകാരാണെന്ന് സിപിഎം കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്‍ പറഞ്ഞു. നാടൻ പടക്കമാണ് എറിഞ്ഞതെന്നാണ് പോലീസ് നിഗമനം.
ഈ സാഹചര്യത്തിൽ പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ശക്തമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. കൂടാതെ കെപിസിസി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനവുമായി കോടിയേരി രംഗത്ത് വന്നിരുന്നു. തലസ്ഥാനത്ത് ഡിവൈഎഫ്ഐ, എസ്എഫ്ഐ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പത്തനംതിട്ടയില്‍ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. കോഴിക്കോടും പ്രകടനം നടന്നു. എന്നാൽ, എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണത്തിൽ കോൺഗ്രസിന് പങ്കില്ലെന്ന് പറഞ്ഞ് കോൺഗ്രസ് നേതാക്കൾ. രൂക്ഷമായ ഭാഷയിലാണ് പല നേതാക്കളും പ്രതികരിച്ചത്. ഇത് ഇ.പി.ജയരാജന്‍റെ തിരക്കഥ ആണെന്നാണ് കെ സുധാകരൻ പറയുന്നത്. രാഹുല്‍ഗാന്ധി വരുന്ന ഈ ദിവസം തന്നെ, അതും പ്രത്യേകം റിക്വസ്റ്റ് നടത്തി അസംബ്ലി വരെ മാറ്റിവെച്ച ദിവസം കോണ്‍ഗ്രസുകാര്‍ എകെജി സെന്ററിന് നേര്‍ക്ക് ബോംബ് എറിയുമെന്ന് സാമാന്യബുദ്ധിയുള്ള ഒരു മലയാളിയും വിശ്വസിക്കില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു.
എ കെ ജി സെന്‍ററിന് നേരെ ഉണ്ടായ ആക്രമണം ഇ.പി.ജയരാജന്‍റെ തിരക്കഥ എന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയേയും കുടുംബത്തേയും രക്ഷിക്കാൻ ജയരാജന്‍ ഗുണ്ടകളെ വച്ച് നടത്തിയ ആക്രമണം ആണിത്. രാഹുലിന്‍റെ സന്ദർശന പ്രാധാന്യം ഇല്ലാതാക്കാൻ ആണ് സി പി എം ശ്രമം. കാമറകളിൽ ഒന്നും പെടാതെ അക്രമി എങ്ങനെ കടന്നുവെന്നും കെ.സുധാകരൻ ചോദിച്ചു. അക്രമം നടന്ന ഉടൻ അവിടെ എത്തിയ ഇ പി ജയരാജൻ എങ്ങനെയാണ് അത് കോൺഗ്രസ് പ്രവർത്തകനാണെന്ന് തിരിച്ചറിഞ്ഞത്. ഒരു തെളിവും ഇല്ലാതെ എങ്ങനെയാണ് ഇ പി ജയരാജൻ ആരോപണം ഉന്നയിക്കുന്നതെന്നും സുധാകരൻ ചോദിച്ചു.