തിരുവനന്തപുരം :സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് നടക്കും. ഇപി ജയരാജന് എതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന ആരോപണം യോഗം ചർച്ച ചെയ്യും. യോഗത്തിൽ പങ്കെടുക്കുന്ന ഇപി ജയരാജൻ ആരോപണങ്ങൾക്ക് മറുപടി നൽകും. എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാനുള്ള സന്നദ്ധതയും ഇപി അറിയിച്ചേക്കും.കണ്ണൂരിലെ വിവാദമായ ആയുർവേദ റിസോർട്ടിൽ തനിക്ക് നിക്ഷേപമില്ലെന്നാകും ഇപിയുടെ വിശദീകരണം.
മാസങ്ങളായി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന റിസോർട്ട് മുൻ എംഡി രമേഷ് കുമാറിന്റെ വാക്ക് കേട്ടാണ് പി ജയരാജൻ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നാകും ഇപിയുടെ വിശദീകരണം.വിഷയം സംസ്ഥാനതലത്തിൽ തന്നെ പരിഹരിക്കാനാണ് സിപിഎം പോളിറ്റ് ബ്യൂറോ നൽകിയ നിർദേശം. കേന്ദ്ര നേതൃത്വം കൂടി ഇടപെട്ട പശ്ചാത്തലത്തിലാണ് ഇപി വിശദീകരണം നൽകാനൊരുങ്ങുന്നത്.