തിരുവനന്തപുരം: ലഹരിക്കടത്ത് കേസിൽ മന്ത്രി അന്‍റണി രാജുവിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന്‍റേയും കോടതി ക്ലർക്കിന്റെയും വെളിപ്പെടുത്തലിന്റെ മൊഴിയുടേയും വിശദാംശങ്ങള്‍ പുറത്ത്. ആന്‍റണി രാജുവിന് തൊണ്ടി മുതൽ കൊടുത്ത ദിവസം താൻ തന്നെയായിരുന്നു ഡ്യൂട്ടിയിലുണ്ടായിരുന്നതെന്ന് മുൻ ക്ലർക്ക് ജോസ് വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയാണ് കോടതി ക്ലർക്കായിരുന്ന ജോസ്. കേസുള്ളതിനാൽ സർവ്വീസ് ആനുകൂല്യങ്ങളൊന്നും ലഭിച്ചിട്ടില്ല. കോടതിയിൽ കേസുള്ളതിനാൽ കൂടുതൽ കാര്യങ്ങൾ പറയുന്നില്ലെന്നും ജോസ് പ്രതികരിച്ചു.
ജോസിന്റെ മൊഴിയുടെ വിശദാംശം ഇങ്ങനെ
“കേസിൽ താനൊരു ബോംബ് വച്ചിട്ടുണ്ടെന്ന് ആന്‍റണി രാജു പറഞ്ഞു.ലഹരി കേസ് വിചാരണ നടക്കുമ്പോൾ കോടതി വരാന്തയിൽ വച്ച് ആന്‍റണി രാജു വെല്ലുവിളിച്ചു.അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ജയമോഹനോടായിരുന്നു വെല്ലുവിളി.കേസ് വിസ്താരം കഴിയുന്നതോടെ ബോംബ് പൊട്ടുമെന്നായിരുന്നു ആന്‍റണി രാജു പറഞ്ഞത്.ആന്‍റണി രാജുവിന്‍റെ ഭീഷണി പ്രോസിക്യൂട്ടർ രാജസേനനോട് പറഞ്ഞിരുന്നു’വെന്നും ജയമോഹൻ വ്യക്തമാക്കി.
അതേസമയം തോണ്ടിമുതലായിരുന്ന അടിവസ്ത്രത്തിൽ തുന്നൽ പുതിയതാണെന്ന് കണ്ടെത്തി. ഫൊറന്‍സിക് റിപ്പോർട്ട് ഫലത്തിലാണ് ഈ നിർണായക വിവരം പുറത്തുവന്നത്. അടിവസ്ത്രത്തിൽ ക്രമക്കേട് നടന്നുവെന്ന് ശരിവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ലഹരിക്കേസിലെ പ്രതിയായ ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരേയും കോടതിയിലെ ക്ലർക്കായിരുന്ന ജോസിനെതിരേയും കേസെടുത്തത്. നാല് മാസത്തോളം കാലം തൊണ്ടിമുതലായ അടിവസ്ത്രം സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിന്റെ കൈവശമായിരുന്നു.

