പ്രകൃതി രമണീയമായ ദൃശ്യങ്ങൾ ഏറെ ഒളിപ്പിച്ചുവച്ച കരീബിയൻ കടലിലെ ഒരു ദ്വീപരാഷ്ട്രമാണ് ക്യൂബ. കരീബിയൻ കടലിലെ ഏറ്റവും വലിയ ദ്വീപും ക്യൂബയാണ്. വ്യത്യസ്തമായ സംസ്കാരവും, സംഗീതവും, നൃത്തവുമെല്ലാം ഒത്തുചേർന്ന രാജ്യം പക്ഷെ 1959 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം ലോകക്രമത്തിൽ ഒറ്റപ്പെട്ടു. ലോകത്തിന് കാട്ടിക്കൊടുക്കാൻ ഏറെയുണ്ടായിട്ടും സഞ്ചാരികൾക്ക് ഇഷ്ടപറുദീസയല്ല ഇപ്പോൾ ക്യൂബ. ഉന്നത നിലവാരം പുലർത്തുന്ന ക്യൂബൻ റം ലോകപ്രശസ്തമാണ്. വലിയ ചുരുട്ടുകൾ പോലുള്ള ക്യൂബൻ സിഗരറ്റുകൾ പുകവലിക്കാർക്ക് പ്രിയങ്കരവുമാണ്. നിരത്തുകളിൽ ഒഴുകിനടക്കുന്ന പഴഞ്ചൻ കാറുകളും പൗരാണികത ഇഷ്ടപ്പെടുന്ന സഞ്ചാരികളെ ആകർഷിക്കാറുണ്ട് . ക്യൂബയിലെ നഗരക്കാഴ്ചകളും, ബീച്ചുകളും, കാടുകളുമെല്ലാം മനോഹരമാണ്. പക്ഷെ ക്യൂബൻ ചരിത്രത്തിലെ സംഘർഷങ്ങളും സംഭവങ്ങളും ആ നാടിനെ ഇന്നു കാണുന്ന രീതിയിൽ മാറ്റിയെടുത്തു.
സ്പാനിഷ് ആഫ്രിക്കൻ കരീബിയൻ രുചികളുടെ മിശ്രിതമാണ് ക്യൂബൻ ഭക്ഷണ വിഭവങ്ങൾ. പച്ചക്കറികളും പഴങ്ങളും ധാരാളം വിളയുന്ന കാലാവസ്ഥയും മണ്ണും ക്യൂബൻ ഭക്ഷണ വിഭവങ്ങളെ സമൃദ്ധമാക്കുന്നു. സമുദ്രവിഭവങ്ങളും ക്യൂബൻ ജനതക്ക് പ്രിയങ്കരമാണ്. ലോകത്തിലെ ഏറ്റവും പ്രിയങ്കരമായ റം ഉൽപ്പാദിപ്പിക്കുന്ന രാജ്യമാണ് ക്യൂബ. കരിമ്പിൽ നിന്ന് ഉത്പാദിപ്പിക്കുന്ന റം സഞ്ചാരികളെയും ആകർഷിക്കുന്നു. ക്യൂബയുടെ ഹവാന ക്ലബും ബക്കാർഡിയും ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന റമ്മുകളാണ്. ക്യൂബയുടെ ദേശീയ വിഭവമായ ക്യൂബ ലിബ്രെ നിർമ്മിക്കുന്നത് റം ഉപയോഗിച്ചാണ്. ക്യൂബ ലിബ്രെ, മോജിറ്റോ, ഡൈക്വിറി തുടങ്ങിയ കോക്‌ടൈലുകൾ ക്യൂബയിൽ പ്രശസ്തമാണ്.
ഉന്നത നിലവാരമുള്ള പുകയില കൈകൊണ്ട് ചുരുട്ടിയുണ്ടാക്കുന്ന ക്യൂബൻ സിഗാറുകൾ ലോകമെമ്പാടുമുള്ള പുകവലിക്കാർക്ക് പ്രിയപ്പെട്ടതാണ്. ക്യൂബൻ സിഗാറുകളുടെ ഗുണനിലവാരവും മണവുമാണ് അവയെ ലോകപ്രശസ്തമാക്കുന്നത്. ക്യൂബൻ ജനതയുടെ ദേശീയ ഹോബിയാണ് സിഗാർ വലി. തെരുവുകളിലും, ബീച്ചുകളിലും, സർക്കാർ ഓഫീസുകളിലും എന്നുവേണ്ട ക്യൂബയുടെ മുക്കിലും മൂലയിലും പുകവലിക്കാരെ കാണാം. റമ്മിനും സിഗാറുകൾക്കും പുറമെ കാപ്പി ഉൽപ്പാദനത്തിലും ക്യൂബ മുന്നിലാണ്. ക്യൂബൻ മലനിരകളിൽ വിളയുന്ന കാപ്പിക്ക് ലോകത്തെല്ലായിടത്തും ആവശ്യക്കാരുണ്ട്. പുകവലിക്കാർക്ക് പുറമെ ക്യൂബൻ നഗരങ്ങളിൽ വ്യാപകമായി കാണുന്ന ഒന്നാണ് പുരാവസ്തുക്കളായ പഴഞ്ചൻ കാറുകൾ. 1950 കളിലെ അമേരിക്കൻ കാറുകളാണ് ക്യൂബയുടെ നിരത്ത് കീഴടക്കുന്നത്. 1959 ലെ കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം അമേരിക്ക ക്യൂബയുമായുള്ള വ്യാപാരബന്ധം അവസാനിപ്പിച്ചു. അതിനുമുമ്പുള്ള പഴഞ്ചൻ കാറുകൾ മിനുക്കിയെടുത്ത് അഭിമാനത്തോടെ കൊണ്ട് നടക്കുകയാണ് ക്യൂബക്കാർ.
കാറുകൾ മാത്രമല്ല ക്യൂബയിലെ എല്ലാ മേഖലയെയും കമ്മ്യൂണിസ്റ്റ് വിപ്ലവം പഴഞ്ചനാക്കി. വികസിത രാജ്യങ്ങളെല്ലാം ക്യൂബയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ലോകക്രമത്തിൽ ക്യൂബ കൂടുതൽ ഒറ്റപ്പെട്ടു. ആരോഗ്യമേഖല താറുമാറായി. സ്വകാര്യ ആശുപത്രികളില്ല. മികച്ച ചികിത്സ വരേണ്യവർഗ്ഗത്തിനു മാത്രം. പാവങ്ങൾ കടുത്ത അസമത്വവും വിവേചനവും നേരിടുന്ന പഴഞ്ചൻ രാജ്യമായി ക്യൂബ മാറി. ഇങ്ങനെ പഴയതായതിനെയൊക്കെയും കാണാനാണ് ഇന്ന് സഞ്ചാരികൾ ക്യൂബയിൽ എത്തുന്നത്.

