കൊച്ചി: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്യാമെന്ന് കോടതി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് അനുമതി നല്‍കിയത്. ഡോളര്‍ കടത്ത് കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് ശിവശങ്കറിനെയും പ്രതി ചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചത്. ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു സംസ്ഥാനത്തെ ചില ഉന്നതർ ഡോളർ കടത്തിയെന്നും ഈ പണം ദുബായിൽ ഏറ്റുവാങ്ങിയത് കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി.
അതേസമയം കേസിലെ ചോദ്യം ചെയ്യലിനിടയില്‍ അസി. പ്രോട്ടോകോള്‍ ഓഫീസറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ സുമിത് കുമാര്‍ കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് മറുപടി നല്‍കി. ചോദ്യം ചെയ്യല്‍ പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് ധനകാര്യ സെക്രട്ടറിയെ അറിയിച്ചു.