ദില്ലി: ദേശീയ സുരക്ഷയ്ക്ക് സൈബര്‍ സുരക്ഷ അനിവാര്യമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വിവരസാങ്കേതിക മേഖലയില്‍ ഓരോ നിമിഷവും അത്യാധുനികവല്‍ക്കരിക്കപ്പെടുന്ന മാറ്റങ്ങളെ സ്വായത്തമാക്കാനും, രാജ്യത്തെ സൈബര്‍ സുരക്ഷ ഉറപ്പാക്കാനും നരേന്ദ്രമോദി പ്രതിരോധ രംഗത്തെ വിദഗ്ദ്ധരോടും സൈനിക മേധാവിമാരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തു. റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ഈ നിര്‍ദ്ദേശം.
‘സൈബര്‍ സുരക്ഷ, രാജ്യസുരക്ഷാ മേഖലയില്‍ അത്യന്താപേക്ഷിതമാണ്. IT മേഖലയെ വിപുലീകരിക്കപ്പെടുകയും കൂടുതല്‍ കാര്യക്ഷമത കൈവരിക്കുകയും വേണം. ഇന്ത്യയുടെ കരുത്താണ് IT മേഖല. എത്രകണ്ട് പ്രതിരോധ രംഗത്ത് അത് നാം ഉപയോഗിക്കുന്നുവോ അത്രയും നാം ശക്തരാകും. ഐ.ടി മേഖല ഡിജിറ്റല്‍ ലോകത്ത് മാത്രമായി ഒതുങ്ങുന്നതല്ല. പ്രതിരോധ രംഗം, ബഹിരാകാശം അടക്കമുള്ള രാജ്യസുരക്ഷയെ സമഗ്രമായി ബന്ധിപ്പിക്കുന്നവയാണ് അവയെല്ലാം’, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ആത്മനിര്‍ഭര്‍ ഭാരത് പ്രതിരോധ രംഗത്തെ പ്രവര്‍ത്തനങ്ങളില്‍, എന്ന സെമിനാറില്‍ കേന്ദ്രബജറ്റില്‍ പ്രതിരോധ രംഗത്തിന് നല്‍കിയ ഊന്നല്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.