ഊട്ടി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും അടക്കം ഉള്‍പ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തിനു പിന്നാലെ ഇവരുടെ വസതിയിലെത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലും. ഇവിടെ അഞ്ചു മിനിറ്റ് നേരം ചെലവഴിച്ച ശേഷം ഇരുവരും പാര്‍ലമെന്റിലേക്ക് മടങ്ങി.
അതേസമയം, ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന പതിനാലില്‍ പന്ത്രണ്ട് പേരും മരിച്ചെന്ന് സ്ഥിരീകരിച്ചു. രണ്ട് പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. പരുക്കേറ്റവരെ എല്ലാം വെല്ലിങ്ടണ്‍ സൈനിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ബിപിൻ റാവത്തിൻ്റെ ആരോഗ്യനിലയടക്കമുള്ള വിഷയങ്ങളിലും അപകടത്തിൻ്റെ വിശദാംശങ്ങളും സംബന്ധിച്ച വിവരങ്ങൾ പ്രതിരോധമന്ത്രി ആയിരിക്കും അറിയിക്കുക. അൽപസമയത്തികം ഇക്കാര്യത്തിൽ ലോക്സഭയിൽ രാജ്നാഥ് സിംഗ് പ്രസ്താവന നടത്തും. ഇതിനോടകം പ്രധാനമന്ത്രിയെ കണ്ട രാജ്നാഥ് സിംഗ് അപകടം സംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. പ്രതിരോധമന്ത്രാലയത്തിലെത്തി ഉന്നത ഉദ്യോഗസ്ഥരുടെ ഒരു യോഗത്തിലും രാജ്നാഥ് സിംഗ് പങ്കെടുത്തു.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സംഭവ സ്ഥലത്തേക്ക് തിരിക്കാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും അത് ഒഴിവാക്കിയിട്ടുണ്ട്. വ്യോമസനേ മേധാവിയെ അങ്ങോട്ടേക്ക് അയക്കു എന്നാണ് വിവരം. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരാണ് രാജ്യത്തെ പ്രോട്ടോക്കോൾ പട്ടികയിൽ മുൻനിരയിൽ ഉള്ളത് ഭരണഘടനാപദവികൾക്ക് പുറത്തുള്ളവരിൽ ഏറ്റവും പ്രധാനി സംയുക്ത സൈനിക മേധാവിയാണ്. അദ്ദേഹത്തിന് താഴെ കര,നാവിക,വ്യോമസേനാ മേധാവിമാരും. ഇങ്ങനെ അതീവ പ്രാധാന്യമർഹിക്കുന്ന വിവിഐപിയാണ് അപകടത്തിൽപ്പെട്ടത് എന്നതിനാൽ അതീവ ഗൗരവത്തോടെയാവും ഇക്കാര്യത്തിൽ തുടർനടപടിയുണ്ടാവുക.
ഉന്നത പദവിയില്‍ ഇരിക്കുന്ന വ്യക്തി ഉള്‍പ്പെട്ട അപകടമായതിനാല്‍ അതീവ ഗുരുതരമായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം കൈകാര്യം ചെയ്യുന്നത്. അപകടത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. റാവത്തും ഭാര്യയും സഹായിയും അടക്കം 14 പേരാണ് എംഐ 17വി5 കോപ്റ്ററില്‍ ഉണ്ടായിരുന്നത്. നാട്ടുകാരാണ് ആദ്യമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിനും സൂളൂരിനുമിടയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. വിവരം അറിഞ്ഞെത്തിയ സൈന്യം സംഭവ സ്ഥലം സീല്‍ ചെയ്തു.