സുഹൃത്തിന്റെ പ്രായപൂർത്തിയാവാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ ദില്ലി വനിതാ ശിശു വികസന വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ പ്രമോദയ് ഖാഖ, ഇതിന് കൂട്ടുനിന്ന പ്രമോദിന്റെ ഭാര്യ സീമാ റാണി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. പീഡനം മൂടി വയ്ക്കാനായി പെൺകുട്ടിയുടെ ഗർഭഛിദ്രത്തിന് ഗുളിക നൽകിയതിനാണ് സീമാ റാണിയെ അറസ്റ്റ് ചെയ്തത്. പീഡനത്തിൽ കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി നിരവധി തവണ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെയുള്ള അഞ്ചു മാസത്തോളം പ്രതി തുടർച്ചയായി കുട്ടിയെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്.
പിതാവ് മരിച്ചശേഷം പ്രതി പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. രക്ഷകർതൃത്വം ഏറ്റെടുത്ത് പ്രമോദ് കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു. പീഡനത്തെ തുടർന്ന് പെൺകുട്ടി ഗർഭിണിയായപ്പോൾ സീമ ഗർഭഛിദ്രത്തിനുള്ള മരുന്നുകൾ നൽകി.ഇതോടെ അവശയായ കുട്ടിയെ അമ്മയെ വിളിച്ച് വരുത്തുകയും പിന്നീട് ഇവർക്കൊപ്പം പറഞ്ഞയക്കുകയുമായിരുന്നു. പെൺകുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏറെക്കാലമായി ക്രൂരപീഡനത്തിന് ഇരയായതായി അറിഞ്ഞത്. തുടർന്ന് ഡോക്ടർമാർ അറിയിച്ചതിനെത്തുടർന്ന് പൊലീസ് ഓഗസ്റ്റ് 13ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത് . പോക്‌സോ കേസ് ഉൾപ്പെടെ രജിസ്റ്റർ ചെയ്‌തെങ്കിലും എട്ടു ദിവസമായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ വിമർശനം ഉയർന്നിരുന്നു. നിലവിൽ മജിസ്‌ട്രേറ്റിനു മൊഴി നൽകാനാകാത്ത അവസ്ഥയിലാണ് പെൺകുട്ടിയെന്നാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. പെൺകുട്ടിയുടെ സ്ഥിതി മെച്ചപ്പെട്ടാൽ ഉടൻ തന്നെ മൊഴിയെടുക്കാനാണ് പൊലീസിന്റെ പദ്ധതി. ഖാഖയുടെ അറസ്റ്റ് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടു ദില്ലി പൊലീസിന് വനിതാ കമ്മിഷൻ നോട്ടിസ് അയച്ചിരുന്നു.

