കൊച്ചി : മാസപ്പടി വിവാദത്തിൽ ഭരണ – പ്രതിപക്ഷ പോര് രൂക്ഷമാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ നികുതിവെട്ടിച്ചുവെന്ന കുഴൽനാടന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും മാസപ്പടി വിവാദത്തിനു തിരശ്ശീല വീണെന്ന മുൻ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് ചുട്ടമറുപടിയുമായി മാത്യു കുഴൽനാടൻ തന്നെ രംഗത്ത് വന്നു. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കുഴൽനാടന്റെ മറുപടി.
ഐസക് സാറേ… അതിബുദ്ധി വേണ്ട. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ എന്ന് പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. എന്റെ ഈ പോരാട്ടം സംസ്ഥാനത്തിനു കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് (സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത്, ക്ഷമിക്കണം) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ സിഎംആർഎലിൽനിന്നു വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും സേവനം നൽകിയതിനു വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിനു വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്ത് കൊണ്ടുവന്നതെന്നും, കുറിപ്പിൽ പറയുന്നു.
മാത്യു കുഴൽനാടൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
ഐസക് സാറേ… അതിബുദ്ധി വേണ്ട. കേസ് വാദം തുടങ്ങിയിട്ടല്ലേ ഉള്ളൂ. അതിനു മുമ്പേ വിധി പറയാൻ വെപ്രാളപ്പെടാതെ. എന്റെ ഈ പോരാട്ടം സംസ്ഥാനത്തിന് കിട്ടേണ്ട നക്കാപ്പിച്ച നികുതിക്ക് (സംസ്ഥാനത്തിന്റെ നികുതി വരുമാനം നോക്കുമ്പോൾ 15 ലക്ഷം രൂപ എന്നത് കൊണ്ടാണ് ആ വാക്ക് ഉപയോഗിച്ചത് ക്ഷമിക്കണം) വേണ്ടിയാണ് എന്ന് കരുതണ്ട. വീണ സിഎംആർഎലിൽനിന്നു വാങ്ങിയ തുക രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ ഇടപാടാണ് എന്നും സേവനം നൽകിയതിനു വാങ്ങിയ പണമാണ് എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ ന്യായീകരണം പച്ചക്കള്ളം എന്ന് തെളിയിക്കുന്നതിനു വേണ്ടിയിട്ടാണ് ഐജിഎസ്ടി കണക്കുകൾ പുറത്ത് കൊണ്ടുവരുന്നത്.
ഈ പറഞ്ഞ 1.72 കോടി രൂപയ്ക്കുള്ള നികുതി അടച്ചിട്ടില്ല എങ്കിൽ ഇനി സിപിഎം സേവനം എന്ന വാക്ക് മിണ്ടരുത്. മറിച്ച് മുഖ്യമന്ത്രിയുടെ മകൾ വാങ്ങിയ കൈക്കൂലി, അല്ലെങ്കിൽ മാസപ്പടി, അതുമല്ലെങ്കിൽ അഴിമതി പണം എന്നേ പറയാവൂ..
ഈ കാര്യം ഞാൻ ചോദിച്ചിട്ട് അങ്ങയുടെ സുഹൃത്ത് ബാലൻ ഇതുവരെ മറുപടിയൊന്നും പറഞ്ഞു കണ്ടില്ല. ഞാൻ മറുപടിക്കായി കാക്കുന്നു..
പിന്നെ അങ്ങ് സാമ്പത്തിക ശാസ്ത്രജ്ഞനാണ് കണക്കപ്പിള്ള അല്ല എന്ന് പറഞ്ഞല്ലോ. അങ്ങേയ്ക്ക് അക്കൗണ്ടൻസിയിൽ ഇല്ലാത്ത പ്രാവീണ്യം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ.മോഹനന് ഉണ്ട് എന്ന് പറയുന്നിടത്താണ് എന്റെ പ്രശ്നം. ഇനി അങ്ങ് ഇല്ലെങ്കിൽ അക്കൗണ്ടൻസി അറിയുന്ന ആരെയെങ്കിലും വിട്ടാലും ഞാൻ സ്വാഗതം ചെയ്യും. അപ്പോ വാദം ഇനിയും തുടരാം.