ഇടുക്കി ; റോഡിലൂടെ സൈക്കിള്‍ ചവിട്ടാനുള്ള അനുവാദത്തിനായി ലൈസന്‍സ് തേടി പൊലീസ് സ്റ്റേഷനിലെത്തി നാലാം ക്ലാസുകാരന്‍. നെടുങ്കണ്ടം സ്വദേശിയായ ദേവാനന്ദാണ് നിവേദനവുമായി പോലീസ് സ്റ്റേഷനിൽ സമീപിച്ചത്. മകന്‍ റോഡിലൂടെ സൈക്കിള്‍ ഓടിച്ച് അപകടമുണ്ടാവുന്നത് തടയാന്‍ വേണ്ടി വീട്ടുകാര്‍ മനഃപൂർവം ഒരു ചെറിയ നുണ പറയുകയായിരുന്നു.
മൂന്നു മാസം മുന്‍പ് വിദേശത്ത് നിന്നെത്തിയ അമ്മാവന്‍ ദേവാനന്ദിന് ഗിയറുളള സൈക്കിള്‍ സമ്മാനിച്ചിരുന്നു. സൈക്കിള്‍ ചവിട്ടാന്‍ പഠിച്ച ദേവാനന്ദ തനിക്ക് സ്‌കൂളിലേക്ക് സൈക്കിള്‍ ചവിട്ടി പോവണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മകനെ സ്‌കൂളിലേക്ക് സൈക്കിളില്‍ പറഞ്ഞയക്കാന്‍ വീട്ടുകാര്‍ സമ്മതിച്ചില്ല. വാശി പിടിപിടിച്ചതോടെ റോഡിലൂടെ സൈക്കിള്‍ ഓടിക്കണമെങ്കില്‍ ലൈസന്‍സ് വേണമെന്നും ഇല്ലെങ്കില്‍ പൊലീസ് പിടിക്കുമെന്നും അമ്മ പറഞ്ഞു. പക്ഷേ ഐഡിയ പാളി. ലൈസന്‍സ് ഒപ്പിക്കാനായി സ്വന്തമായി ഒരു നിവേദനവും എഴുതി ആരും കാണാതെ ദേവാനന്ദ് പൊലീസ് സ്റ്റേഷനിലേക്ക് പോയി.
‘സാര്‍ എനിക്ക് സൈക്കിള്‍ ഓടിക്കാന്‍ അനുവാദം തരണം. റോഡില്‍ കൂടി ഓടിക്കാന്‍ ലൈസന്‍സ് തരണം. താഴ്മയോടെ അപേക്ഷിക്കുന്നു. നന്ദി,’ എന്നീ വാക്കുകളാണ് കത്തിൽ എഴുതിയിരുന്നത് .തുടർന്ന് പോലീസുകാർതന്നെയാണ് നേരിട്ട് മാതാപിതാക്കളെ വിളിച്ച് കാര്യം അറിയിക്കുന്നത് .