ഗുരുതരമായ കുറ്റകൃത്യങ്ങൾ, തീവ്രവാദം, സർക്കാർ നിരോധിത സംഘടനകൾ എന്നിവയിൽ ഉൾപ്പെടുന്ന വ്യക്തികൾക്ക് വേദി നൽകരുതെന്ന് കേന്ദ്ര സർക്കാർ രാജ്യത്തെ മാദ്ധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. ഭാരതം – കാനഡ നയതന്ത്ര ബന്ധം മുൻപെങ്ങുമില്ലാത്ത വിധത്തിൽ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെയാണ് കേന്ദ്രസർക്കാരിൽ നിന്ന് നിർണ്ണായകമായ ഒരു നിർദേശം ലഭിക്കുന്നത്.
“ഭാരതത്തിലെ നിയമം മൂലം നിരോധിച്ചിട്ടുള്ള ഒരു സംഘടനയിൽപ്പെട്ട, തീവ്രവാദം ഉൾപ്പെടെയുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പങ്കാളിത്തമുള്ളയാളെ വിദേശരാജ്യത്ത് ഒരു ടെലിവിഷൻ ചാനലിൽ ചർച്ചയ്ക്ക് ക്ഷണിച്ചതായി കേന്ദ്ര മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ചർച്ചയ്ക്ക് ക്ഷണിക്കപ്പെട്ട വ്യക്തി രാജ്യത്തിന്റെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും, ഭാരതത്തിന്റെ സുരക്ഷയ്ക്കും, വിദേശ രാജ്യവുമായുള്ള ഭാരതത്തിന്റെ സൗഹൃദ ബന്ധത്തിനും ഹാനികരവും, രാജ്യത്തെ പൊതു ക്രമം തകർക്കാൻ സാധ്യതയുള്ളതുമായ നിരവധി പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.”- വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
സർക്കാർ മാദ്ധ്യമസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നുണ്ടെങ്കിലും മാദ്ധ്യമ സ്ഥാപനങ്ങളും കേബിൾ ടെലിവിഷൻ നെറ്റ്‌വർക്കുകളും നിയമത്തിന് കീഴിലുള്ള വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
“ഗുരുതരമായ കുറ്റകൃത്യങ്ങൾ/ഭീകരപ്രവർത്തനങ്ങൾ, നിയമപ്രകാരം നിരോധിച്ചിട്ടുള്ള സംഘടനകളിൽപ്പെട്ടവർ എന്നിവരെക്കുറിച്ചുള്ള റിപ്പോർട്ടുകൾ/റഫറൻസുകൾ, വീക്ഷണങ്ങൾ/അജണ്ടകൾ എന്നിവയ്ക്ക് ഒരു വേദിയും നൽകരുതെന്നും ഇത്തരം പ്രവർത്തിയിൽ നിന്ന് ടെലിവിഷൻ ചാനലുകൾ വിട്ടുനിൽക്കണമെന്നും നിർദ്ദേശിക്കുന്നു”- മന്ത്രാലയം വ്യക്തമാക്കി.

