പാനിപ്പത്ത് : ഹരിയാനയിലെ പാനിപ്പത്തിൽ മൂന്നു സ്ത്രീകളെ ഭർത്താക്കന്മാരുടെയും കുട്ടികളുടെയും കൺമുന്നിൽ മുന്നിൽവച്ച് അജ്ഞാതരായ മുഖം മൂടി സംഘം കൂട്ട ബലാത്സംഗത്തിനിരയാക്കി.ബുധനാഴ്ച രാത്രി വൈകി നടന്ന സംഭവം പീഡനത്തിനിരയായ സ്ത്രീകൾ ഗ്രാമമുഖ്യന് മുന്നിൽ പരാതിയുമായി എത്തിയപ്പോഴാണ് പുറം ലോകമറിയുന്നത്. തുടർന്ന് ഗ്രാമമുഖ്യൻ വിവരം പോലീസിനെ ധരിപ്പിക്കുകയായിരുന്നു. ആയുധങ്ങളുമായെത്തിയാണ് നാലംഗ സംഘം സ്ത്രീകളെ പീഡിപ്പിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. 24, 25, 35 വയസ്സുള്ള സ്ത്രീകളാണ് പീഡനത്തിനിരയായത്.
പാതിരാത്രി വീട്ടിൽ അതിക്രമിച്ചു കയറി അക്രമികൾ, സ്ത്രീകളുടെ കുടുംബാംഗങ്ങളെ എല്ലാവരെയും കയർ ഉപയോഗിച്ച് ബന്ധിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്നായിരുന്നു പീഡനം. ഇതിനു ശേഷം വീട്ടിൽനിന്ന് പണവും സ്വർണാഭരണങ്ങളും ഉൾപ്പെടെ മോഷ്ടിച്ചാണ് സംഘം രക്ഷപ്പെട്ടത്.
ഈ സംഭവം നടന്ന സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ മാറി മറ്റൊരു സ്ത്രീയെയും സംഘം ആക്രമിച്ചു എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഈ സ്ത്രീ പിന്നീട് മരിച്ചു. ഇവരുടെ ഭർത്താവിന്റെ കയ്യിൽനിന്നും പണം ഉൾപ്പെടെ മോഷ്ടിച്ചാണ് ഈ സംഘവും രക്ഷപ്പെട്ടത്. രണ്ടിടത്തും ആക്രമണം നടത്തിയത് ഒരേ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
അതേസമയം, ഒരു മാസം മുൻപ് വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് ചിലർ കുടുംബത്തെ ഭീഷണിപ്പെടുത്തിയിരുന്നതായി പോലീസ് പറയുന്നു. ഇവർ തന്നെയാകാം ആക്രമണത്തിനു പിന്നിലെന്നാണ് വിലയിരുത്തൽ. കൃത്യത്തിന് ശേഷം രക്ഷപ്പെടുന്നതിനിടയിലാണ് ഇതേ സംഘം സ്ത്രീയെ ആക്രമിച്ചു കൊലപ്പെടുത്തിയതെന്നുമാണ് പോലീസ് സംശയിക്കുന്നത്. ഇരു സംഭവങ്ങളിലും എഫ്ഐആര്‍ റജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.