കോട്ടയം:25 കോടിയിലധികം വിലവരുന്ന കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ടൗണിലെ 65 സെന്റ് ഭൂമിയും 10,000 സ്‌ക്വ.ഫീറ്റ് കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും, ഭാര്യ ഡോക്ടർ സരസുവും.ഏറ്റുമാനൂർ – പാലാ സംസ്ഥാന ഹൈവേയിലുള്ള രാമകൃഷ്ണ എന്ന പേരിലുള്ള ബിൽഡിങ്ങും, ഒരു വീടും അതെല്ലാം ഉൾപ്പെടുന്ന 65 സെന്റ് സ്ഥലവും ആണ്, യു.കെ യിൽ ഡോക്ടർ ആയി പ്രവർത്തിച്ച് റിട്ടയർ ചെയ്ത രാജശേഖരൻ നായരും, ഭാര്യ ഡോക്ടർ സരസുവും തങ്ങളുടെ കൈവശത്തിലുള്ള 25 കോടിയിലധികം വിലവരുന്ന സ്വത്ത് സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകിയത്. ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോക്ടർ രാജശേഖരൻ നായരുടെ അച്ഛൻ ഡോക്ടർ രാം കെ. നായരും അമ്മ ഡോക്ടർ എം.കെ.ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരിൽ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാർ ആയിരുന്നു.
അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി ആണ് സ്ഥലം സേവാഭാരതിക്ക് വിട്ടുനൽകുന്നത്.ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽ വീട്, ഡയാലിസിസ് സെന്റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയുടെ “രാമകൃഷ്ണ ബിൽഡിങ്ങിലേക്ക് ” മാറ്റുകയും ചെയ്യുന്നുണ്ട്