ഹൈദരാബാദ് : ഭൂമികുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി കസേര ഒഴിയേണ്ടി വന്ന ഹേമന്ത് സോറന്റെ പിൻഗാമിയായി മുതിർന്ന ജെഎംഎം നേതാവ് ചംപായി സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടും ജാർഖണ്ഡിൽ രാഷ്ട്രീയ നാടകങ്ങൾ അവസാനിക്കുന്നില്ല . ചംപായി സോറന്റെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ, ഭരണപക്ഷ എംഎൽഎമാരെ ഹൈദരാബാദിൽ എത്തിച്ചു. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി 44 എംഎൽഎമാരാണ് ഹൈദരാബാദിലെത്തിയത്. കോൺഗ്രസ്, ആർജെഡി നിയമസഭാ അംഗങ്ങളും ജെഎംഎം എംഎൽഎമാര്‍ക്ക് ഒപ്പമുണ്ട്.
അതേസമയം, ഭൂമികുംഭകോണ കേസിൽ ഇഡി അറസ്റ്റ് ചെയ്ത ഹേമന്ത് സോറനെ അഞ്ചു ദിവസം കൂടി കസ്റ്റഡിയിൽ വിടാൻ റാഞ്ചി സ്പെഷൽ കോടതി ഉത്തരവിട്ടു. അറസ്റ്റിനെതിരെ ഹേമന്ത് സോറന്‍ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇടപെടൽ നടത്തിയില്ല. ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി നിർദേശം നൽകിയത്. ഹൈക്കോടതിയിലാണ് ഈ ഹർജി ആദ്യമെത്തേണ്ടതന്നും കോടതി നിരീക്ഷിച്ചു.