കൊല്ലം: എഴുകോൺ ചൊവ്വളളൂരിലുള്ള വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ ഒളിപ്പിച്ച ഒരു കിലോയിലധികം ഹാഷിഷ് ഓയിൽ കണ്ടെത്തി. സംഭവത്തിൽ ഒരാളെ എക്‌സൈസ് അറസ്റ്റ് പിടികൂടി.
മുണ്ടക്കൽ തില്ലേരി സ്വദേശി സ്റ്റീഫൻ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് പിടികൂടിയത്. എട്ടോളം മയക്കുമരുന്ന് കേസുകളിലെ പ്രതിയാണ് ഇയാൾ.
ഇയാളുടെ കുടുംബ വീടിന്റെ പുറകുവശത്തുള്ള വാട്ടർ ടാങ്കിൽ സൂക്ഷിച്ചിരുന്ന 1.015 കിലോഗ്രാം ഹാഷിഷ് എക്‌സൈസ് കസ്റ്റഡിയിലെടുത്തത്. സ്റ്റീഫൻ സ്ഥിരമായി ആന്ധ്രയിൽ നിന്നും ഹാഷിഷ് ഓയിൽ കടത്തിക്കൊണ്ടു വന്ന് ചില്ലറ വിൽപ്പനക്കാർക്ക് എത്തിച്ച് കൊടുക്കുന്നതായുള്ള രഹസ്യ വിവരം സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ചിരുന്നു. ഇരുപതു വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി അളവിലുള്ള ഹാഷിഷ് ഓയിലാണ് പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുള്ളത്. ചില്ലറ വിൽപ്പന ലക്ഷ്യമിട്ട് ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ വാങ്ങിയവരെ കുറിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

