ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി പടരുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീട്ടി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ റാലികള്‍ക്കാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം നീട്ടിയത്.
ഈ മാസം 22വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇന്നലെ നടത്തിയ അവലോകനത്തിന് ശേഷമാണ്, നിരോധനങ്ങള്‍ നീട്ടാന്‍ തീരുമാനിച്ചത്. നേരത്തെ തെരഞ്ഞെടുപ്പ് റാലികളും റോഡ് ഷോകളും നിരോധിച്ചിരുന്നു. ജനുവരി 8 മുതൽ 15 വരെയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം വിലക്ക് പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, ഇൻഡോർ മീറ്റിങ്ങുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ് രേഖപ്പെടുത്തിയിട്ടുണ്ട്. 300 പേരെ ഉള്‍പ്പെടുത്തി ഓഡിറ്റോറിയങ്ങളിലും മറ്റും യോഗങ്ങള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. അമ്പത് ശതമാനം പേരെ മാത്രമേ പങ്കെടുപ്പിക്കാന്‍ പാടുള്ളു എന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സോഷ്യല്‍ മീഡിയ വഴിയുള്ള പ്രപാരണങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഉത്തർപ്രദേശിൽ ഫെബ്രുവരി 10നാണ് തെരഞ്ഞെടുപ്പ് ആരംഭിക്കുന്നത്. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഏഴ് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് നടക്കൂന്നത്. രണ്ട് ഘട്ടമായാണ് മണിപ്പൂരിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 27ന് ആരംഭിക്കും. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പ് ഫെബ്രുവരി 14നാണ് നടക്കുക.