ആന്ധ്ര പ്രദേശില്‍ ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും തെലുങ്കുദേശം പാര്‍ട്ടിയും (ടിഡിപി) ജനസേന പാര്‍ട്ടിയും (ജെഎസ്പി) സീറ്റ് ധാരണയിലെത്തി. ടിഡിപി പ്രസിഡന്റ് എന്‍. ചന്ദ്രബാബു നായിഡുവും ജനസേന പാര്‍ട്ടി മേധാവി പവന്‍ കല്യാണും ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയിലാണ് അന്തിമ സീറ്റ് ധാരണയായത്. സഖ്യം യാഥാര്‍ഥ്യമായതോടെ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടാനാകുമെന്നു ചന്ദ്രബാബു നായിഡു പറഞ്ഞു
ധാരണ പ്രകാരം ടിഡിപി 17 ലോക്‌സഭാ സീറ്റുകളിലും 145 നിയമസഭാ സീറ്റുകളിലും ജനവിധി തേടും. 30 നിയമസഭാ സീറ്റുകളും 8 ലോക്‌സഭാ സീറ്റുകളുമാണ് നായിഡു സഖ്യകക്ഷികള്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനസേന 24 നിയമസഭാ സീറ്റുകളിലും 3 ലോക്‌സഭാ സീറ്റുകളിലും ബിജെപി 5 ലോക്‌സഭാ സീറ്റിലും 6 നിയമസഭാ സീറ്റിലും ലഭിക്കും. ഈ മാസം 17ന് സഖ്യത്തിന്റെ ശക്തി പ്രകടിപ്പിച്ചുകൊണ്ട് ഗുണ്ടൂരില്‍ ബിജെപി-ടിഡിപി സംയുക്ത മാര്‍ച്ച് നടത്തും.
2014ൽ സംസ്ഥാനത്ത് ടിഡിപി-ബിജെപി സഖ്യം 17 സീറ്റുകൾ നേടിയപ്പോൾ വൈഎസ്ആർസിപിക്ക് എട്ട് സീറ്റുകളാണ് ലഭിച്ചത്. 2019ലെ തെരഞ്ഞെടുപ്പിന് മുമ്പാണ് ചന്ദ്രബാബു നായിഡുവും സഖ്യവും ബിജെപി ഉപേക്ഷിച്ചത്. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുന്നണി വിട്ടത്. നടനും രാഷ്‌ട്രീയ നേതാവുമായ പവന്‍ കല്ല്യാണിന്‍റെ ജനസേന പാര്‍ട്ടിയുമായി ടിഡിപി സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ടിഡിപിയും മുന്നണിയിലെത്തിയത്.