കൊച്ചി :ജല അതോറിറ്റി കുഴിച്ച കുഴി പത്ത് ദിവസം മൂടാതെ കിടന്നതാണ് കളമശ്ശേരിയിലെ ശ്യാമിൽ എന്ന ഇരുപത്തിയൊന്നുകാരന്റെ ജീവനെടുക്കാൻ കാരണമായത്. മുണ്ടംപാലത്തെ കുഴിയ്ക്ക് ചുറ്റും ഒരു റിബൺ പോലും വലിച്ച് കെട്ടാതെ യാതൊരു മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാതെയാണ് കരാറുകാരൻ കുഴി മൂടാതെ ഇട്ടത്. റോഡിൽ നിർമ്മാണ പ്രവർത്തികൾ നടത്തുമ്പോൾ, ട്രാഫിക് പൊലീസിൽ നിന്ന് അനുമതി വാങ്ങണമെന്ന ചട്ടവും പാലിക്കപ്പെട്ടില്ല. ജല അതോറിറ്റിയുടെ അനാസ്ഥയാണ് മകന്‍റെ ജീവനെടുത്തതെന്ന് ശ്യാമിലിന്‍റെ അച്ഛൻ പറഞ്ഞു. സംഭവം നടന്ന് രണ്ട് ആഴ്ച കഴിഞ്ഞിട്ടും ആരെയും പൊലീസ് പ്രതി ചേർക്കാത്തതിൽ കടുത്ത അമർഷത്തിലാണ് കുടുംബം.
റോഡ് പൊളിക്കുന്നതിനും അറ്റകുറ്റപ്പണിക്കും ജല അതോറിറ്റിയോ കരാറുകാരനോ ഒരു അനുമതിയും തേടിയിരുന്നില്ലെന്ന് കൊച്ചി ഈസ്റ്റ് ട്രാഫിക് പൊലീസ് അസിസ്റ്റൻഡ് കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ട്രാഫിക് പൊലീസിന്‍റെ അറിവോടെ അല്ലാത്തതിനാൽ നിർമ്മാണത്തിനും തുടർന്നും ചട്ടപ്രകാരമുള്ള മേൽനോട്ടവും ഉണ്ടായില്ല. ഫെബ്രുവരി 2 ന് നടന്ന സംഭവത്തിൽ തൃക്കാക്കര പൊലീസ് കേസെടുത്തെങ്കിലും ജലഅതോറിറ്റി ഉദ്യോഗസ്ഥരെയോ കരാറുകാരനെയോ ഇത് വരെയും പ്രതി ചേർത്തിട്ടില്ല.