മഹാരാഷ്ട്രയിൽ മഹാ നാടകം അരങ്ങേറിയതോടെ വമ്പൻ ട്വിസ്റ്റാണ് ഒരുങ്ങുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഇവിടെയെത്തിയ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത് പവാറുമായി നേരത്തേ തന്നെ അമിത് ഷാ ബന്ധപ്പെട്ടിരുന്നതായാണു വിവരം. പ്രഫുല്‍ പട്ടേലിനു കേന്ദ്ര മന്ത്രിസഭാ പദവിയാണു വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രഫുലിനു പുറമേ ഷിൻഡെ പക്ഷത്തിനും കേന്ദ്ര മന്ത്രിസഭയില്‍ ഇടം ലഭിക്കും. ഭാവിയില്‍, ഷിൻഡെയെ കൈവിട്ട് അജിത് പവാറിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയാക്കാനും സാദ്ധ്യതകൾ ഉണ്ട്.
പ്രതിപക്ഷ പാർട്ടികളുടെ രണ്ടാമത്തെ വിശാല യോഗം മാറ്റിവെച്ചു. ബംഗളൂരുവിൽ ജൂലൈ 13, 14 തീയതികളിൽ നടക്കേണ്ടിയിരുന്ന യോഗമാണ് മാറ്റിയത്. വിവിധ നിയമസഭാ സമ്മേളനങ്ങളും പാർലമെന്റ് വർഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് യോഗം മാറ്റിയതെന്ന് ജെഡിയു വക്താവ് കെസി ത്യാഗി അറിയിച്ചു. എൻസിപിയിലെ പിളർപ്പും യോഗം മാറ്റിവെക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം. ശരദ് പവാറാണ് നേരത്തെ രണ്ടാമത്തെ യോഗത്തിന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്. ജൂൺ 23ന് പട്‌നയിലാണ് പ്രതിപക്ഷ പാർട്ടികളുടെ ആദ്യ യോഗം ചേർന്നത്.