ജനീവ: ജമ്മു കശ്മീർ വിഷയത്തിൽ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട പാകിസ്ഥാന് കനത്ത തിരിച്ചടി. വിഷയത്തിൽ ഐക്യരാഷ്ട്രസഭ ഇടപെടില്ലെന്നും ഇക്കാര്യത്തിലെ പഴയ നിലപാടിൽ മാറ്റമില്ലെന്നും യുഎൻ സെക്രട്ടറി ജനറലിൻറെ വക്താവ് സ്റ്റീഫൻ ഡുജാറിക്ക് അറിയിച്ചു.
വിഷയത്തിൽ യുഎൻ സെക്രട്ടറി ജനറൽ ഇരുരാജ്യങ്ങളുമായും ബന്ധപ്പെട്ടിരുന്നു. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് അദ്ദേഹം ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടതെന്നും സ്റ്റീഫൻ ഡുജാറിക്ക് വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് അന്റോണിയോ ഗുട്ടെറസ് കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കുന്നത്.
നേരത്തെ കശ്മീർ വിഷയത്തിൽ പ്രതികരിക്കാതിരുന്നാൽ യുഎൻ സമിതിയെ ലോകം കളിയാക്കുമെന്ന് യുഎൻ മനുഷ്യാവകാശ സമിതിയുടെ യോഗത്തിൽ പാക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി പ്രസംഗിച്ചിരുന്നു. എന്നാൽ ജമ്മു കശ്മീരിലെ നടപടികൾ ആഭ്യന്തര കാര്യമാണെന്നും അതിൽ മറ്റുള്ളവരുടെ ഇടപെടൽ സ്വീകാര്യമല്ലെന്നും ഇന്ത്യ തിരിച്ചടിച്ചു. ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്നാണ് ഇന്ത്യയ്‌ക്കെതിരെ കെട്ടിച്ചമച്ച കഥകൾ വരുന്നതെന്നും അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനത്തെ അവർ ബദൽ നയതന്ത്രമാക്കി മാറ്റിയെന്നും വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി വിജയ് ഠാക്കൂർ യോഗത്തിൽ അറിയിച്ചു.