കൊച്ചി: ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് ഇവരെ കരയിലേക്ക് കൊണ്ടുവന്നത്. സെബിന്‍, പാഞ്ചി, കുഞ്ഞുമോന്‍, പ്രിന്‍സ്, ആന്റപ്പന്‍ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ചെല്ലാനം കണ്ടക്കടവ് സ്വദേശികളാണിവര്‍.
ആലപ്പുഴ രജിസ്ട്രേഷനിലുള്ള ഇമ്മാനുവല്‍ എന്ന ഒറ്റ എഞ്ചിൻ വള്ളത്തില്‍ പോയവരാണ് കടലില്‍ കുടുങ്ങിയത്. വള്ളത്തിന്റെ എന്‍ജിന്‍ തകരാറിലായതാണ് പ്രതിസന്ധിയായത്. ഇന്ന് പുലര്‍ച്ചെ നാലുമണിക്കാണ് ഇവര്‍ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. എന്നാല്‍, വൈകുന്നേരമായിട്ടും കാണാതായതോടെ കോസ്റ്റ് ഗാര്‍ഡും നേവിയും തിരച്ചില്‍ നടത്തിയിരുന്നു.

