തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടൻ മോഹൻലാൽ ഇന്ന് മാദ്ധ്യമങ്ങളെ കാണും. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരുവനന്തപുരത്ത് വച്ചാണ് മോഹൻലാൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുക.
ഇന്ന് ഉച്ചയ്ക്ക് കേരള ക്രിക്കറ്റ് ലീഗിന്റെ ലോഞ്ച് ചടങ്ങിനു ശേഷമാണ് മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുന്നത്. മോഹൻലാൽ മാദ്ധ്യമങ്ങളെ കാണുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷനാണ് വിവരം പുറത്തുവിട്ടത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന മാദ്ധ്യമപ്രവർത്തകരുടെ വിവരങ്ങൾ അറിയിക്കാൻ നേരത്തെ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ മാദ്ധ്യമ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെത്തുന്ന മോഹൻലാൽ തലസ്ഥാനത്ത് നാലോളം പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം ദിവസങ്ങളോളം പ്രതികരിക്കാതിരുന്ന ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യ്ക്കു വേണ്ടി ഒടുവിൽ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ധിഖാണ് മാദ്ധ്യമങ്ങളുമായി സംസാരിച്ചത്. സംഘടനയുടെ പ്രസിഡന്‍റായിരുന്ന മോഹൻലാൽ അന്ന് സ്ഥലത്തുണ്ടായിരുന്നില്ല. പിന്നാലെ സിദ്ധീഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അദ്ദേഹം സംഘടനാ ഭാരവാഹിത്വം രാജിവെച്ചു. സംഘടനയിലെ അഭിപ്രായ ഭിന്നത രൂക്ഷമായതിനെ തുടർന്ന് താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു. ഇതിനെല്ലാം ഒടുവിലാണ് മോഹൻലാൽ ഇന്ന് ഉച്ചയ്ക്ക് മാദ്ധ്യമങ്ങളെ കാണുന്നത്.

