കൽപ്പറ്റ: പൈതൃക ജൈവ നെൽവിത്തുകളുടെ സംരക്ഷകനും വനവാസി കർഷകനുമായ ചെറുവയൽ രാമന്റെ ദുരിതങ്ങൾക്ക് വിരാമം. കോഴിക്കോട് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കാശ്യപാശ്രമം കുലപതിയും പ്രമുഖ വേദപണ്ഡിതനുമായ ആചാര്യശ്രീ രാജേഷിന്റെ ഇടപെടലിലൂടെ രാമന് പ്രതിമാസം 11000 രൂപ ലഭിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വഴിമുട്ടിയ രാമന്റെ വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആചാര്യശ്രീ ഡൽഹി ആസ്ഥാനമായ എം.ഡി.എച്ച് മഹാശയ് ധരംപാൽ ട്രസ്റ്റിന്റെ സഹായം തേടുകയായിരുന്നു. ഈ ട്രസ്റ്റാണ് ചെറുവയൽ രാമന് പ്രതിമാസ സഹായം നൽകുക
2023ൽ രാജ്യം പദ്‌മശ്രീ നൽകി ആദരിച്ച ചെറുവയൽ രാമൻ വയനാട് മാനന്തവാടി കമ്മനയിലെ ഇടിഞ്ഞു വീഴാറായ വീട്ടിലാണ് ഭാര്യ ഗീതയോടൊപ്പം കഴിയുന്നത്. സർക്കാർ 1600 രൂപ പെൻഷൻ നൽകുന്നുണ്ടെങ്കിലും ആ തുക മരുന്നിനു പോലും തികയാത്ത അവസ്ഥയാണ്. കാർഷിക സംസ്‌കൃതിയെ ആശ്രയിച്ചും ആദരിച്ചും കൊണ്ടുള്ള ജീവിതരീതിയാണ് വേദജ്ഞാനം മുന്നോട്ട് വെക്കുന്നതെന്നും ഇത്തരം സന്ദർഭങ്ങളിൽ ആവശ്യമായ സഹായമെത്തിക്കാൻ പ്രതിജ്ഞാ ബദ്ധരാണെന്നും ആചാര്യശ്രീ രാജേഷ് പറഞ്ഞു. വേദപ്രചാരണം ലക്ഷ്യമാക്കി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ.

