കോഴിക്കോട് : പുതിയ ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രവ്യാപാര ശാലയിൽ ഉണ്ടായ തീപിടിത്തം നിയന്ത്രിക്കാനുള്ള തീവ്രശ്രമം തുടരുന്നു. സമീപത്തെ കടകളിലേക്കും തീ പടർന്നത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
കോഴിക്കോട് നഗരമാകെ കറുത്ത പുക പടർന്നു.
കെട്ടിടം പൂർണമായും കത്തിനശിക്കുന്ന നിലയിലാണ്. തുണിത്തരങ്ങളാണ് കത്തുന്നതെന്ന് കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ജീവനക്കാർ പറഞ്ഞു. തുണിത്തരങ്ങൾ ഇട്ടുവച്ചത് പ്ലാസ്റ്റിക് കവറുകളിലാണ്. യൂണിഫോമുകൾ അടക്കമുള്ള തുണിത്തരങ്ങൾ വലിയ അളവിൽ തന്നെ സ്റ്റോക്ക് ചെയ്തിരുന്നു.
ഞായറാഴ്ച ആയതിനാൽ പരിസരത്ത് തിരക്ക് കുറവായിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ആളപായമില്ലെന്നാണ് വിവരം. അഗ്നിരക്ഷാസേനയുടെ 20 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും അഗ്നിരക്ഷ സേന യൂണിറ്റ് എത്തിയിട്ടുണ്ട്.
ഞായറാഴ്ച അവധി ദിവസമായതിനാല്‍ നിരവധി പേര്‍ സ്വന്തം വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി ബിച്ചിലേക്കും മറ്റും പോകാനായി ടൗണിലെത്തിയിരുന്നു. ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെ നഗരം അക്ഷരാര്‍ഥത്തില്‍ ട്രാഫിക്ക് ബ്ലോക്കില്‍ കുരുങ്ങിയിരിക്കുകയാണ്. ബീച്ചില്‍ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ ബസ് സ്റ്റാന്റ് ഭാഗം പിന്നിടാന്‍ സാധിക്കുന്നില്ല.
തീപ്പിടിത്തമുണ്ടായ ഉടനെ തന്നെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബസ്സുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ വെട്ടിലാക്കി സ്വകാര്യ ബസ്സുകള്‍ വഴിതിരിച്ചുവിട്ട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ് വരെ മാത്രമേ സര്‍വീസ് നടത്തുന്നുള്ളൂ. ട്രാഫിക്ക് സംവിധാനങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് 0495 2721831 എന്ന നമ്പറില്‍ ബന്ധപ്പെടാം.

