ഫേസ്ബുക്ക് ലൈവ് വീഡിയോ വഴി വിവാദ പ്രസ്താവന നടത്തി ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. ചികിത്സക്ക് ശേഷം ബാക്കി വരുന്ന പണം മറ്റ് രോഗികള്‍ക്ക് വീതിച്ച് നല്‍കുമ്പോള്‍ അത് തന്റേതാണെന്ന് പറഞ്ഞുവരുന്നവരെയും അവരെ പിന്തുണയ്ക്കുന്നവരെയും നടുറോഡിൽ വച്ച് തല്ലിക്കൊല്ലണം എന്ന് ഫിറോസ് പറയുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.
വയനാട്ടിലെ ഒരു കുഞ്ഞിന്റെ രോഗം ഭേദമാകാനായി പിരിച്ചെടുത്ത പണവുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയവെയാണ് ഫിറോസ് ഈ പരാമർശം നടത്തിയത്.കുട്ടിയുടെ ചികിത്സയ്ക്ക് ശേഷം ബാക്കി പണം മറ്റ് രോഗികള്‍ക്ക് നല്‍കിയെന്നും എന്നാല്‍ പിന്നീട് വിവിധ ആവശ്യങ്ങള്‍ക്കായി പണം ചിലവായെന്ന് കാണിച്ച് ഇവര്‍ തന്നെ സമീപിച്ചെന്നും ഫിറോസ് പറയുന്നു. ഈ പണം ലക്ഷ്യമിട്ട് തനിക്കെതിരെ ആരോപണങ്ങളുമായി ചിലര്‍ രംഗത്തെത്തിയെന്നും ഫിറോസ് വീഡിയോയിലൂടെ ആരോപിക്കുന്നുണ്ട്.മറ്റൊരു തൊഴിലും ചെയ്യാത്ത ഫിറോസ് എങ്ങനെ ഇത്ര വലിയ വീടും കാറും ഒക്കെ നേടി എന്നതും ഫിറോസിനെതിരെ ഉള്ള മറ്റൊരു ആരോപണമാണ് .