കെപിസിസി അദ്ധ്യക്ഷനും കണ്ണൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്റെ മുൻ പി എ . വി കെ. മനോജ് കുമാർ ബിജെപിയിൽ ചേർന്നു. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പ്രതികരിച്ചു. കണ്ണൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സി രഘുനാഥ്, മനോജ് കുമാറിനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് കെ ശ്രീകാന്ത്, മേഖലാ ജനറൽ സെക്രട്ടറി കെ കെ വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിജു ഏളക്കുഴി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
2004 മുതൽ 2009 വരെ കെ സുധാകരൻ എംപി ആയിരുന്ന സമയത്താണ് മനോജ് കുമാർ പി.എ. ആയി പ്രവർത്തിച്ചിരുന്നത്.
“കണ്ണൂരിന്റെ വികസനത്തിനായി എംപി എന്ന നിലയിൽ സുധാകരൻ ഒന്നും ചെയ്തില്ല. യുപിഎ ഭരിക്കുന്ന സമയത്ത് പോലും സുധാകരൻ ചെറുവിരൽ അനക്കിയില്ലെന്നും മനോജ് കുമാർ പറഞ്ഞു. നരേന്ദ്രമോദി സർക്കാർ മുന്നോട്ടുപോകുന്നത് വികസനത്തിൽ ഊന്നി കൊണ്ടാണ്. അതുകൊണ്ടുതന്നെ കണ്ണൂരിൽ നിന്നും എൻഡിഎ സ്ഥാനാർത്ഥി വിജയിക്കേണ്ടത് അത്യാവശ്യമാണ്.” – മനോജ് കുമാർ പറഞ്ഞു.