മെറിലാന്റ്: ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം കണ്ടെയ്നർ കപ്പലിടിച്ച് തകർന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ കപ്പലിലെ ജീവനക്കാർ കപ്പലിൽ തന്നെ തുടരേണ്ടി വന്നേക്കും. ഗ്രേസ് ഓഷ്യൻ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കപ്പലിലെ ജീവനക്കാരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ്. 20 ഇന്ത്യക്കാരും 1 ശ്രീലങ്കൻ സ്വദേശിയും അടങ്ങുന്നതാണ് കപ്പലിലെ ജീവനക്കാർ. അമേരിക്കൻ കോസ്റ്റ് ഗോർഡിന്റേയും ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റേയും സംയുക്ത അന്വേഷണത്തോട് കപ്പലിലെ ജീവനക്കാർ സഹകരിക്കുകയാണെന്ന് ഗ്രേസ് ഓഷ്യൻ വക്താവ് പ്രതികരിച്ചതായി അന്താരാഷ്ട്ര വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അന്വേഷണം കഴിയുന്നത് വരെ ജീവനക്കാർ കപ്പലിൽ തുടരേണ്ടി വരുമെന്നാണ് കരുതന്നതെന്നും എന്നാൽ അന്വേഷണം പൂർത്തിയാകുന്നതിന് എത്ര സമയം വേണ്ടി വരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. കഴിഞ്ഞ 26നാണ് 984 അടി വലുപ്പമുള്ള കാർഗോ കപ്പഷ 2.6 കിലോമീറ്റർ നീളമുള്ള പാലത്തിൽ ഇടിച്ചത്.
കൊളംബോയിലേക്ക് പുറപ്പെട്ടതായിരുന്നു ദാലി എന്ന ഈ കപ്പൽ. കപ്പലിന്റെ നിയന്ത്രണം നഷ്ടമായ വിവരം ഉടൻ കൈമാറിയതിനാൽ പാലത്തിലേക്ക് വാഹനങ്ങൾ കയറുന്നത് തടയാനായെങ്കിലും പാലത്തിലെ അറ്റകുറ്റ പണികൾ നടത്തിക്കൊണ്ടിരുന്ന ആറ് നിർമ്മാണ തൊഴിലാളികൾക്ക് രക്ഷപ്പെടാനുള്ള സമയം ലഭിച്ചില്ല. ഇവരിൽ രണ്ട് പേരുടെ മൃതദേഹം മാത്രമാണ് ഇനിയും കണ്ടെത്താനായത്. ബാൾട്ടിമോറിലെ നീളമേറിയ പാലങ്ങളിലൊന്നാണ് തകർന്നത്.