ദില്ലി: യുക്രൈനിൽ കുടുങ്ങിപ്പോയ ഭാരതീയ പൗരന്മാരെ തിരികെയെത്തിക്കാനുള്ള ഐതിഹാസിക ദൗത്യത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ. മുഴുവൻ ചിലവുകളും കേന്ദ്രസർക്കാർ വഹിക്കും. നാല് രാജ്യങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടം 1000 വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാനാണ് ശ്രമിക്കുന്നത്.
രക്ഷാദൗത്യത്തിന്റെ ഭാഗമായി രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ റൊമാനിയയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് എംബസി പുതിയ മാര്‍ഗനിര്‍ദേശങ്ങളും നല്‍കി. യുക്രൈന്‍ അതിര്‍ത്തികളിലെ ഹംഗറിയുടെയും റൊമാനിയയുടെയും ചെക് പോസ്റ്റുകളില്‍ എത്തണമെന്നാണ് നിര്‍ദേശം. ഇന്ത്യന്‍ രക്ഷാസംഘം ചോപ്പ് സഹണോയിലും ചെര്‍വിവ്സികിലും എത്തും. വിദ്യാര്‍ത്ഥികളോട് പാസ്‌പോര്‍ട്ട് കയ്യിൽ കരുതാനും, ഇന്ത്യന്‍ പതാക വാഹനങ്ങളില്‍ പതിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന് വ്ളാഡിമിര്‍ പുടിന്‍ അറിയിച്ചിരുന്നു. നരേന്ദ്ര മോദിയുമായുള്ള സംഭാഷണത്തിലാണ് പുടിന്‍ ഇക്കാര്യം അറിയിച്ചത്. യുദ്ധം അവസാനിപ്പാക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈന്‍ അഭ്യര്‍ഥിച്ചതിന് പിന്നാലെയാണ് മോദി പുടിനുമായി സംസാരിച്ചത്.