ദില്ലി : ഡിആർഡിഒ ചാരക്കേസിൽ ഫ്രീലാൻസ് മാദ്ധ്യമപ്രവർത്തകനും മുൻ നാവിക സേനാ ഉദ്യോഗസ്ഥനുമായ വിവേക് രഘുവംശി അറസ്റ്റിലായി. ഔദ്യോഗിക രഹസ്യ നിയമപ്രകാരമാണ് ചാരവൃത്തി നടത്തിയതിന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ ദിവസം വിവേക് രഘുവംശിയുമായും അദ്ദേഹവുമായി അടുത്ത ബന്ധമുള്ള ആളുകളുമായും ബന്ധപ്പെട്ട 12 സ്ഥലങ്ങളിൽ ഏജൻസി പരിശോധന നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. പരിശോധനയിൽ നിരവധി തന്ത്രപ്രധാനമായ രേഖകൾ കണ്ടെടുത്തതായും വിശദമായ പരിശോധനയ്ക്ക് അയച്ചതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി . ഇന്ത്യയിലും വിദേശത്തുമുള്ള ഇയാളുടെ കൂട്ടാളികളെ കണ്ടെത്താൻ ഏജൻസി സമഗ്രമായ അന്വേഷണം ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
വിവിധ ഡിആർഡിഒ പദ്ധതികളുടെ പുരോഗതിയെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങളും ഇന്ത്യൻ സായുധ സേനയുടെ ഭാവി സംഭരണ പദ്ധതികളുടെ വിശദാംശങ്ങളും വിവേക് രഘുവംശി ശേഖരിക്കുകയായിരുന്നുവെന്ന് സിബിഐ പറയുന്നു. മാത്രമല്ല സുഹൃദ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ തന്ത്രപരവും നയതന്ത്രപരവുമായ ചർച്ചകളുടെ വിശദാംശങ്ങളും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ ആശയവിനിമയ വിവരങ്ങളും ഇയാൾ ശേഖരിച്ച രേഖകളിൽ ഉൾപ്പെടുന്നു. ഈ വിവരങ്ങൾ പുറത്തായാൽ ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധത്തെപ്പോലും അത് ബാധിക്കാനിടയാക്കുമായിരുന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.