ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടി യോഗത്തിനു പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി അനുരാഗ് താക്കൂര്‍. ഇന്ന് നടന്ന യോഗത്തിൽ വെച്ച് കോൺഗ്രസിന്റെ പുനരുജ്ജീവനം രാജ്യത്തെ ജനാധിപത്യത്തിന് അനിവാര്യമാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞിരുന്നു.
എന്നാൽ, കോണ്‍ഗ്രസിന്റെ ഈ ഗതിക്ക് കാരണക്കാര്‍ ഗാന്ധി കുടുംബം തന്നെയാണെന്നാണ് താക്കൂറിന്റെ വിമര്‍ശനം. ഗാന്ധി കുടുംബത്തിന് പുറത്ത് കോണ്‍ഗ്രസിന് ആരെയും കാണാന്‍ സാധിക്കുന്നില്ലെന്നും, കുടുംബത്തിലെ എല്ലാ അംഗങ്ങളും നേതൃനിരയില്‍ വന്ന് പരിശ്രമിച്ചു നോക്കി ഫലമെന്താണെന്ന് കണ്ടവരാണെന്നും അദ്ദേഹം വിമർശിച്ചു.
നേരത്തെ പശ്ചിമ ബംഗാളില്‍ രാഹുല്‍ ഗാന്ധി ചുമതല ഏറ്റെടുത്തിരുന്നെങ്കിലും അവിടെ കോണ്‍ഗ്രസിന് അക്കൗണ്ട് പോലും തുറക്കാനായില്ല. പിന്നാലെ ഉത്തര്‍ പ്രദേശിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ട് പ്രിയങ്കാ ഗാന്ധിയാണ് വന്നത്. എന്നാൽ ഇവിടെയും സ്ഥിതി വ്യത്യാസപ്പെട്ടില്ലെന്നും, കെട്ടി വച്ച തുക പോലും തിരിച്ച് കിട്ടാതെ വെറും രണ്ട് സീറ്റില്‍ ഒതുങ്ങിക്കൊണ്ട് കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പാര്‍ട്ടിയുടെ ഉത്തരവാദിത്വം സോണിയ ഗാന്ധിക്കാണ്. കഴിവുകള്‍ ഉള്ളവരെ പരിഗണിക്കാതെ പാര്‍ട്ടിയുടെ നേതൃസ്ഥാനങ്ങള്‍ എന്നും ഒരേ ഒരു കുടുംബത്തില്‍ തന്നെ ഒതുങ്ങുമോ എന്ന ചോദ്യം തന്നെയാണ് വീണ്ടും ഉയര്‍ന്നു വരുന്നത്. ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നതു വരെ കോണ്‍ഗ്രസ് പ്രതിസന്ധികളില്‍ നിന്ന് കര കയറില്ലെന്നും അനുരാഗ് താക്കൂര്‍ വിമർശിച്ചു.

